പത്തനംതിട്ട : 1977 ജനുവരി ഒന്നിനുമുൻപ് വനഭൂമിയിൽ കുടിയേറിതാമസിച്ചു വരുന്നവർക്ക് പട്ടയം നൽകാൻ മാർച്ച് ഒന്നു മുതൽ 30 വരെ നടത്തിയ വിവരശേഖരണ പ്രക്രിയയിൽ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് 10 മുതൽ 25 വരെ വീണ്ടും അവസരം ഒരുക്കും. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള നടപടികളുടെ ഭാഗമായി ചേർന്ന റവന്യൂ സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്ന ഇടങ്ങളിൽ പട്ടികയിൽ ഉൾപ്പെടാതെ പോയവർ, പരിശോധന നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാർ, വിവിധ കാരണങ്ങളാൽ പട്ടയത്തിന് അപേക്ഷിക്കാത്തവർ തുടങ്ങി അർഹരായവർക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ അപേക്ഷ നൽകാമെന്ന് ലാൻഡ് റവന്യൂ കമ്മിഷണർ അറിയിച്ചു.