അടൂർ: തെരുവുനായയുടെ കടിയേറ്റ് മന്ത്രിയുടെ ഡ്രൈവർ ഉൾപ്പെടെഏഴ് പേർക്ക് പരിക്കേറ്റു. കൃഷി മന്ത്രി പി. പ്രസാദിന്റെ ഡ്രൈവർ അടൂർ മേലൂട് സ്വദേശി ശശി(54),ഭാര്യാമാതാവ് ഭാരതി(64) , അടൂർ പന്നിവിഴ സ്വദേശിനി അനുജ(43),കോട്ടപ്പുറം സ്വദേശി ശ്യാം(36), ചായലോട് സ്വദേശി ആൽവിൻ(11),ആനന്ദപ്പള്ളി സ്വദേശി ഗോപാലൻ(75),അടൂർ സ്വദേശി ജോർജ്കുട്ടി(70),എന്നിവരെയാണ് നായ കടിച്ചത്. ശശിയുടെ നാക്കിലാണ് കടിച്ചത്. മറ്റുള്ളവരുടെ കൈയിലും കാലിലുമാണ് കടിച്ചത്. ക്ലാസ് കഴിഞ്ഞ് വരും വഴി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ ബസിറങ്ങിയ വിദ്യാർത്ഥിയായ അൽവിനെയാണ് നായ ആദ്യം കടിച്ചത്.പിന്നീട് സ്റ്റാൻഡിന് സമീപം വ്യാപാരം നടത്തുന്ന അനുജയെ കടിച്ചു. തുടർന്ന് കടയിൽ നിന്ന അമ്മയേയും മകളേയും കടിക്കാൻ ശ്രമിച്ചു.ഇവർ ബഹളം വച്ചതോടെ നായ ഓടി രക്ഷപ്പെട്ടു.തുടർന്ന് അടൂർ ഗവ.ആശുപത്രിയ്ക്കു സമീപം വച്ച് ഭാരതിയെ കടിച്ചു. ഇവരുടെ മൂക്കിനാണ് കടിയേറ്റത്. ഭാരതിയെ കടിക്കുന്നതു കണ്ട ശശി ബാഗു വച്ച് നായയെ നേരിടുമ്പോഴാണ് കുതിച്ചുചാടി നാക്കിൽ കടിച്ചത്. . നായ പിന്നീട് ഓടിപ്പോയി. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.