പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകൾ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് ആറുമാസത്തേക്ക് വിലക്ക് ഏർപ്പെടുത്തി. പെരുമ്പെട്ടി എഴുമറ്റൂർ ചാലാപ്പള്ളി പുള്ളോലിതടത്തിൽ വീട്ടിൽ സുബിൻ (28) നെയാണ് ജില്ലാ പൊലീസ് മേധാവി വി.അജിത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് ഡി.ഐ.ജി ആർ.നിശാന്തിനി ജില്ലയിൽ നിന്ന് പുറത്താക്കി ഉത്തരവായത്. 2017 മുതൽ സുബിൻ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നു. റാന്നി എക്സൈസ് റേഞ്ച് ഓഫീസ്, റാന്നി എക്സൈസ് സർക്കിൾ എന്നിവടങ്ങളിൽ രജിസ്റ്റർ ചെയ്ത 2 കേസുകളിൽ ഇയാളെ കോടതി ശിക്ഷിച്ചിരുന്നു. ഇവയ്ക്ക് പുറമെ പെരുമ്പെട്ടി, കീഴ്‌വായ്‌പ്പൂർ, കോട്ടയം, കാഞ്ഞിരപ്പള്ളി എന്നീ പൊലീസ് സ്റ്റേഷനുകളിലായി 5 ക്രിമിനൽ കേസുകളിൽ വിചാരണ നടപടികൾ നടന്നുവരികയാണ്. കഞ്ചാവ്, വിൽപ്പനക്കായി സൂക്ഷിച്ചതിന് എടുത്ത കേസുകളാണ് എക്സൈസ് രജിസ്റ്റർ ചെയ്തതും, തുടർന്ന് വിചാരണക്കൊടുവിൽ കോടതി ശിക്ഷിച്ചതും.നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും, ജനങ്ങളുടെ ജീവനുംസ്വത്തിനും ഭീഷണിയായി തീരുകയും ചെയ്തതിനെതുടർന്ന്, പെരുമ്പെട്ടി പൊലീസ് തിരുവല്ല സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും, ഇയാൾക്കെതിരെ കോടതി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.