പ്രമാടം : കോന്നി -ചന്ദനപ്പള്ളി റോഡിലെ പൂങ്കാവ് അമ്മൂമ്മത്തോട് വളവ് നാട്ടുകാരുടെ പേടിസ്വപ്നമായി മാറി. ആറ് മാസത്തിനിടെ ചെറുതും വലുതുമായ മൂന്ന്ഡസനോളം അപകടങ്ങളിൽ രണ്ടുപേരാണ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് ടിപ്പർ ലോറിയുടെ പിന്നിൽ ഇടിച്ച് സ്കൂട്ടർ യാത്രികയായ കോന്നി ഗവ. മെഡിക്കൽ കോളേജിലെ നഴ്സ് സജിതയ്ക്ക് പരിക്കേറ്റതാണ് അവസാന സംഭവം. ഗുരുതരമായി പരിക്കേറ്റ ഇവർ ഇപ്പോഴും ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആഴ്ചകൾക്ക് മുമ്പാണ് ജിഷ്ണു എന്ന യുവാവ് ഇവിടെ ബൈക്ക് അപകടത്തിൽ മരിച്ചത്. പൂങ്കാവ് ജംഗ്ഷനിൽ നിന്ന് അഞ്ഞൂറു മീറ്റർ അകലെയായി ചന്ദനപ്പള്ളി റോഡിലാണ് ഈ അപകട വളവ് . കോന്നി താലൂക്ക് ആശുപത്രി, ആനക്കൂട്, മിനി സിവിൽ സ്റ്റേഷൻ, ജോയിന്റ് ആർ.ടി. ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള റോഡാണിത്. ചന്ദനപ്പള്ളി, അടൂർ, വള്ളിക്കോട്, പന്തളം പ്രദേശങ്ങളിലേക്ക് പോകുന്നവർ പ്രധാനമായും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. കോന്നിയിൽ നിന്ന് പ്രമാടം പാറക്കടവ് പാലം വഴി പത്തനംതിട്ടയിൽ എത്താനുള്ള എളുപ്പവഴികൂടിയാണ്.
വളവ് നിവർത്താതെ പുനർ നിർമ്മാണം
രണ്ട് വർഷം മുമ്പ് 9.75 കോടി രൂപ ചെലവിൽ പുനർ നിർമ്മിച്ച റോഡാണിത്. റോഡ് പുനർനിർമ്മിക്കാൻ തീരുമാനമായപ്പോൾ അമ്മൂമ്മത്തോട് വളവ് നിവർത്തണമെന്ന് ആവശ്യം ഉയർന്നിരുന്നു. പുതിയ റോഡ് നിർമ്മിക്കുമ്പോൾ അലൈൻമെന്റിൽ മാറ്റം വരുത്തി അപകട വളവ് നിവർത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ നാട്ടുകാർക്ക് ഉറപ്പും നൽകി . എന്നാൽ നടപടി ഉണ്ടായില്ല. റോഡ് വികസിച്ചതോടെ വാഹനങ്ങളുടെ വേഗത വർദ്ധിച്ചതും അപകടങ്ങൾക്ക് കാരണമായി. വേഗ നിയന്ത്രണ സംവിധാനങ്ങളും അപകട വളവ് മുന്നറിയിപ്പ് ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല. നേരത്തെ റോഡ് നിർമ്മാണം സംബന്ധിച്ച് അഴിമതി ആരോപണങ്ങളും ഉയർന്നിരുന്നു. വളവിന്റെ ഒരു വശത്ത് പ്രമാടം -വള്ളിക്കോട് പഞ്ചായത്തുകളിലൂടെ പോകുന്ന അമ്മൂമ്മത്തോടും മറുവശത്ത് കാട് മൂടിയ റോഡരികിൽ താഴ്ചയിലുള്ള കൃഷിസ്ഥലവുമാണ്.
6 മാസത്തിനിടെ അപകടത്തിൽ
മരിച്ചത് 2 പേർ
@ വേഗ നിയന്ത്രണ സംവിധാനങ്ങളില്ല
@ അപകട വളവ് മുന്നറിയിപ്പ് ബോർഡില്ല