കോന്നി: കൂറുമാറ്റ നിരോധന നിയമപ്രകാരം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജിയെ അയോഗ്യാക്കിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ശരിവച്ച ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിക്കെതിരെ ജിജി സജി ഹൈക്കോടതി ഡിവിഷൻ ബഞ്ചിന് നൽകിയ ഹർജി 17ന് പരിഗണിക്കും. 30 ന് സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊള്ളൂർ ഡിവിഷൻ ഉൾപ്പെട്ടിട്ടില്ല. ഉപതിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഇവിടുത്തെ വോട്ടർ പട്ടിക പുതുക്കിയിരുന്നു. യു.ഡി.എഫും എൻ.ഡി.എയും തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും തുടങ്ങിയിരുന്നു.
2000 ൽ യു.ഡി.എഫിലെ ജിജി സജിയാണ് ഇവിടെ നിന്ന് വിജയിച്ചത്. 13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫ് 7 , എൽ.ഡി.എഫ് 6 എന്നിങ്ങനെയായിരുന്നു കക്ഷിനില. അന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് ജിജി സജി അവകാശവാദം ഉന്നയിച്ചെങ്കിലും പരിഗണിച്ചില്ല. എം വി അമ്പിളിയെയാണ് തിരഞ്ഞെടുത്തത്. പിന്നീട് ജിജി സജി എൽ.ഡി.എഫിലേക്ക് കൂറുമാറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. ഇതിനെതിരെ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. 2023 ആഗസ്റ്റിൽ കൂറുമാറ്റ നിരോധന നിയമം പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ജിജി സജിയെ അയോഗ്യയാക്കി. ഇതോടെ ബ്ലോക്ക് പഞ്ചായത്തിലെ കക്ഷിനില യു.ഡി.എഫ് 6, എൽ, ഡി, എഫ് 6 എന്നിങ്ങനെയായി. ഇതിനെതിരെ ജിജി സജി ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ കേസ് നൽകിയെങ്കിലും ബഞ്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ശരിവച്ചു തുടർന്ന് യു.ഡി.എഫിലെ എം.വി അമ്പിളി നറുക്കെടുപ്പിലൂടെ വീണ്ടും പ്രസിഡന്റായി.