പന്തളം : ഭക്ഷ്യവിഷബാധ കൂടുന്ന പശ്ചാത്തലത്തിൽ കടുത്ത ജാഗ്രതയും കർശന നടപടികളുമായി നഗരസഭ ആരോഗ്യവകുപ്പ് . ഹെൽത്ത് സൂപ്രണ്ട് ബിനോയ് ബിജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ ചുറ്റുപാടുകൾ ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ എം. എം. ജംഗ്ഷനിലുള്ള ഹോട്ടൽ ഫലക് മജരിസ് നോട്ടീസ് നൽകി പൂട്ടിച്ചു.
കഴിഞ്ഞ ദിവസം ഇവിടെനിന്ന് ഭക്ഷണം കഴിച്ച കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിശോധനയിൽ ഈ സ്ഥാപനം ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും, ഹെൽത്ത് കാർഡ്, വെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റ് തുടങ്ങിയവ ഇല്ലെന്നും കണ്ടെത്തി. 2021 ൽ കാലാവധി തീർന്ന വെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റ് ആണ് ഇപ്പോഴും കൈവശം വച്ചിരിക്കുന്നത്. നിരവധി തവണ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്ത് പിഴ അടയ്ക്കാൻ ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ പിഴതുക ഇതുവരെ അടച്ചിട്ടില്ല. വിവിധ ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി നോട്ടീസ് നൽകി. വരും ദിവസങ്ങളിൽ കർശനമായ പരിശോധന നടത്തി ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
ഹെൽത്ത് സുപ്രണ്ട് ബിനോയ് ബിജി, ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് ഒന്ന് വി. കൃഷ്ണകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി. ആർ. ദീപുമോൻ, ഇ. കെ. മനോജ്, വി. അനീഷ, എ. ഷഹന എന്നിവർ നേതൃത്വം നൽകി.