കോന്നി : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കോന്നി ഗവ.മെഡിക്കൽ കോളേജിലേക്കും പത്തനാപുരം, പുനലൂർ ഭാഗങ്ങളിലേക്കും കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു. നിയമസഭയിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങിയതോടെ ആയിരക്കണക്കിന് ആളുകൾ ദിവസേന കോന്നിയിൽ വന്നുപോകുന്നുണ്ട്. ഇവർക്ക് സൗകര്യപ്രദമായ രീതിയിൽ വിവിധ ഡിപ്പോകളിൽ നിന്ന് റൂട്ടുകൾ പുന:ക്രമീകരിക്കുമെന്നും കെ.എസ്.ആർ.ടി.സിയും പ്രൈവറ്റ് ബസുകളും തമ്മിലുള്ള മത്സര ഓട്ടം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കിഴക്കൻ മലയോര മേഖല നേരിട്ടുകൊണ്ടിരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തത. ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയെയും മെഡിക്കൽ കോളേജിനെയും കോർത്തിണക്കി പുതിയ സർവീസുകൾ തുടങ്ങുന്നതോടെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
ഡിപ്പോയ്ക്ക് 1.16 കോടി രൂപ
കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ശേഷിക്കുന്ന ഭാഗത്തെ പണികൾ നടത്തുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്ന് 1.16 കോടി രൂപ അനുവദിച്ചുണ്ട്. യാർഡ് നിർമ്മിച്ചതിന്റെ ശേഷിച്ച ഭാഗം ടാർ ചെയ്യുന്നതിനും ഡ്രയിനെജ് നിർമ്മിക്കുന്നതിനുമായി 76.90 ലക്ഷവും യാത്രക്കാർക്ക് അമിനിറ്റി സെന്റർ, പൊലീസ് എയ്ഡ് പോസ്റ്റ്, ശുചിമുറികൾ എന്നിവ നിർമ്മിക്കുന്നതിന് 39. 86ലക്ഷം രൂപയുമാണ് അനുവദിച്ചത്. യാർഡ് പൊതുമരാമത്ത് നിരത്ത് വിഭാഗവും, അമിനിറ്റി സെന്റർ എൽ.എസ്.ജി.ഡി യുമാണ് നിർമ്മിക്കുന്നത്. കെട്ടിട നിർമ്മാണ പൂർത്തീകരണത്തിനും വൈദ്യുതീകരണത്തിനുമായി 50 ലക്ഷം രൂപയും ഹൈമാസ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് 32 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ചിരുന്നു.