പ്രമാടം : കോന്നി -പ്രമാടം -പത്തനംതിട്ട വഴി സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി. സിയുടെ ഗുരുവായൂർ ഫാസ്റ്റ് നിറുത്തലാക്കിയിട്ട് ഒരുവർഷം. കരിമാൻതോട്ടിൽ നിന്ന് പുലർച്ചെ പുറപ്പെട്ടിരുന്ന ബസാണിത്. ലാഭത്തിൽ പ്രവർത്തിച്ചിരുന്ന ഈ സർവീസ് ജില്ലയ്ക്ക് പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും എറണാകുളത്തെ ഉൾപ്പടെ ആശുപത്രികളിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി പോകുന്ന രോഗികൾക്കും ഏറെ പ്രയോജനകരമായിരുന്നു. എല്ലാ ദിവസവും ലാഭത്തിലാണ് സർവീസ് നടന്നിരുന്നതെന്ന് ജീവനക്കാർ പറയുമ്പോഴും എന്തിനാണ് നിറുത്തലാക്കിയതെന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ല. നേരത്തെ ഈ റൂട്ടിൽ നിരവധി കെ.എസ്.,ആർ.ടി.സി ബസുകൾ സർവീസ് നടത്തിയിരുന്നെങ്കിലും ഇപ്പോൾ ഒന്നുമില്ലാത്ത അവസ്ഥയാണ്.
കഴിഞ്ഞ കൊവിഡ് ലോക് ഡൗൺ സമയത്തെ നിയന്ത്രണങ്ങളെ തുടർന്ന് റദ്ദാക്കിയ ഒരു കെ.എസ്.ആർ.ടി.സി ബസും പിന്നീട് പ്രമാടം റൂട്ടിൽ പുന:സ്ഥാപിച്ചിട്ടില്ല. പത്തനംതിട്ട, കോന്നി ഡിപ്പോകളിൽ നിന്നും ഏഴ് ബസുകളാണ് സർവീസ് നടത്തിയിരുന്നത്.
ഈ റൂട്ടിൽ നടത്തിയിരുന്ന എല്ലാ സർവീസുകളും ലാഭത്തിലായിരുന്നു.രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെ ഒരു മണിക്കൂർ ഇടവിട്ടും വൈകിട്ട് മൂന്ന് മുതൽ രാത്രി എട്ട് വരെ മണിക്കൂറുകളുടെ വ്യത്യാസത്തിലുമായിരുന്നു സർവീസ് . ഗുരുവായൂർ ഫാസ്റ്റിനും നല്ല രീതിയിൽ യാത്രക്കാരുണ്ടായിരുന്നു. ജില്ലയ്ക്ക് പുറത്തും പത്തനംതിട്ട, കോന്നി ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന നിരവധി കുട്ടികൾ ഈ റൂട്ടിലുണ്ട്. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ഇതിന്റെ പ്രയോജനം ഭൂരിഭാഗം കുട്ടികൾക്കും ലഭിക്കുന്നില്ല.