flood
പെരിങ്ങര -കാരയ്‌ക്കൽ റോഡിൽ വെള്ളം കയറിയപ്പോൾ

തിരുവല്ല : കനത്തമഴയെ തുടർന്ന് പമ്പ, മണിമല നദികളിൽ ജലനിരപ്പ് ഉയർന്നത് താലൂക്കിന്റെ പടിഞ്ഞാറൻ മേഖലകളെ വെള്ളപ്പൊക്ക ഭീഷണിയിലാക്കി. മണിമലയാറിന്റെ തീരത്തുള്ള മംഗലശ്ശേരി, അടമ്പട കോളനികളും പെരിങ്ങര പഞ്ചായത്തിലെ മേപ്രാൽ, കോമങ്കേരിച്ചിറ, വേങ്ങൽ, ആലംതുരുത്തി തുടങ്ങിയ പ്രദേശങ്ങളും നിരണം,കടപ്ര,കുറ്റൂർ,നെടുമ്പ്രം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളുമാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. കനത്തമഴ മുന്നറിയിപ്പ് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. നദികളിലും പാടശേഖരങ്ങളിലും ഇടത്തോടുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം നിറഞ്ഞു. ചില പ്രദേശങ്ങളിലേക്കുള്ള റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം നിലച്ചു. പെരിങ്ങര - ചാത്തങ്കരി, പെരിങ്ങര -കാരയ്‌ക്കൽ എന്നീ റോഡുകളിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. രണ്ട് മാസത്തിനിടെ മൂന്നാമത്തെ വെള്ളപ്പൊക്കമാണിത്. നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ തിരുവല്ല താലൂക്കിലാകമാനം ജാഗ്രതാ നിർദ്ദേശം നൽകി. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം. വെള്ളം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. അടിയന്തര സഹായത്തിന് താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. ഫോൺ : 0469 2601303.


ഒരു ക്യാമ്പ് തുറന്നു
പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തോട്ടപ്പുഴശ്ശേരി വില്ലേജിന്റെ പരിധിയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. നെടുംപ്രയാർ എം.ടി.എൽ.പി. സ്‌കൂളിൽ തുടങ്ങിയ ക്യാമ്പിൽ അഞ്ച് കുടുംബങ്ങളിലെ 12 പേരെ മാറ്റിപ്പാർപ്പിച്ചു.


റെജിയുടെ മരണത്തിൽ നടുങ്ങി നാട്
പുല്ല് ചെത്താൻ വള്ളത്തിൽ പോയ മേപ്രാൽ സ്വദേശി ടി.സി റെജി ഷോക്കേറ്റ് മരിച്ചതും ആളുകളിൽ ഭീതിയുയർത്തി. മേപ്രാൽ ന്യൂ ഇന്ത്യ ചർച്ച് ഒഫ് ഗോഡ് പള്ളിക്ക് സമീപം ഇന്നലെ രാവിലെയുണ്ടായ സംഭവം ജനങ്ങളെ ആശങ്കയിലാക്കി. മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാദ്ധ്യതയുണ്ടെന്നും പുറത്തിറങ്ങുമ്പോൾ തികഞ്ഞ ജാഗ്രത വേണമെന്നും കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. പൊട്ടിവീണ ലൈനിൽ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ അടുത്തു പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാൻ അനുവദിക്കുകയുമരുത്. ഇത്തരം അപകടമോ അപകടസാദ്ധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമർജൻസി നമ്പരിലോ അറിയിക്കണം.