പത്തനംതിട്ട : അമൃത് 2.0 പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട നഗരസഭയ്ക്ക് 8.5 കോടി രൂപ അധികം ലഭിക്കും. നഗരത്തിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ ജലസംഭരണികൾ സ്ഥാപിക്കാൻ നഗരസഭ ആവശ്യപ്പെട്ട തുകയ്ക്കാണ് സംസ്ഥാനതല സാങ്കേതിക സമിതി അംഗീകാരം നൽകിയത്. പൂവമ്പാറ, വഞ്ചിപ്പൊയ്ക, പരുവപ്ലാക്കൽ എന്നിവിടങ്ങളിൽ ജലസംഭരണികൾ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സ്ഥല ഉടമകൾ ഭൂമി സൗജന്യമായി നഗരസഭയ്ക്ക് കൈമാറും. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. അമൃത് പദ്ധതിയുടെ ഭാഗമായി നഗരസഭയ്ക്ക് അനുവദിച്ച 21 കോടിയിൽ നിന്ന് ജലസംഭരണി നിർമ്മാണത്തിനാവശ്യമായ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് നഗരസഭ കൂടുതൽ തുകക്കായി അമൃത് മിഷനെ സമീപിച്ചത്. അപേക്ഷയ്ക്ക് ഹൈപവർ കമ്മിറ്റി അന്തിമ അംഗീകാരം നൽകുന്നതോടെ ജലസംഭരണികളുടെ നിർമ്മാണം വേഗത്തിലാകും.
മൂന്നുഘട്ടങ്ങിലായുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി. വാട്ടർ അതോറിറ്റിയുടെ പാമ്പൂരിപ്പാറയിലെ ആധുനിക ജലശുദ്ധീകരണ പ്ലാന്റിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. 10 ദശലക്ഷം ലിറ്റർ ശേഷിയുള്ള പദ്ധതിയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. കല്ലറക്കടവിലെ പുതിയ ഇൻടേക്ക് വെൽ നിർമ്മാണം നേരത്തേ പൂർത്തിയാക്കിയിരുന്നു. പുതിയ ജലസംഭരണികളുടെ നിർമ്മാണത്തിന് ഹൈപവർ കമ്മിറ്റിയുടെ അംഗീകാരം ഈ മാസം തന്നെ ലഭിക്കുമെന്നാണ് നഗരസഭാ ഭരണസമിതി പ്രതീക്ഷിക്കുന്നത്.
അമൃത് 2.0....?
അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്‌ഫോർമേഷൻ 2.0 (അമൃത് 2.0) സ്‌കീം രൂപകൽപ്പന ചെയ്തിരിക്കുന്നത് രാജ്യത്തെ എല്ലാ പട്ടണങ്ങളിലെയും വീടുകളിൽ ടാപ്പുകളിലൂടെയുള്ള ജലവിതരണം ഉറപ്പാക്കുകയെന്നതാണ് . അഞ്ചു വർഷമാണ് പദ്ധതിയുടെ കാലയളവ്.
പദ്ധതി ഇങ്ങനെ
പുതിയ കുടിവെള്ള സ്രോതസ്സ് കണ്ടെത്തൽ, ആധുനിക ജലശുദ്ധീകരണ സംവിധാനം, പുതിയ ജല സംഭരണികൾ, ജലവിതരണ ശൃംഖല മെച്ചപ്പെടുത്തൽ.
നഗരത്തിന്റെ ഭാവി ആവശ്യകത മുന്നിൽ കണ്ടുകൊണ്ടുള്ള സമഗ്ര പദ്ധതിയാണ് നഗരസഭ തയ്യാറാക്കിയിരിക്കുന്നത്. നഗരത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സമ്പൂർണ്ണ കുടിവെള്ള പദ്ധതി ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത്.
അഡ്വ. ടി.സക്കീർഹുസൈൻ.
നഗരസഭ ചെയർമാൻ, പത്തനംതിട്ട