local-
കാട്ടാന നശിപ്പിച്ച വാഴ കൃഷി

റാന്നി:നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ കൊച്ചുകുളത്ത് രണ്ടു ദിവസമായി ഭീതി പരത്തി ഒറ്റയാൻ. കഴിഞ്ഞ രാത്രിയിൽ കുടമുരുട്ടി അംബേദ്‌കർ റോഡിലും കാട്ടാനയെത്തി . കൊച്ചുകുളം എസ്.എൻ.ഡി.പി പ്രാർത്ഥനാ മന്ദിരത്തിന്റെ തൊട്ടടുത്തുവരെ കാട്ടാന എത്തിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. കൊച്ചുകുളം ഓലിക്കൽ വീട്ടിൽ ഒ.കെ പണിക്കരുടെ പറമ്പിലെ വാഴയും റബർ തൈമരങ്ങളും തെങ്ങും ആന നശിപ്പിച്ചിരുന്നു. അംബേദ്‌കർ റോഡിലൂടെ ഇറങ്ങി തോട് മുറിച്ചുകടന്ന് പറമ്പിലെ മുള്ളുവേലികളും തകർത്തിരുന്നു. സന്ധ്യ മയങ്ങിയാൽ ആനയെ ഭയന്ന് മുറ്റത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ചും, ശബ്ദം ഉണ്ടാക്കിയും പുലർച്ചയോടെയാണ് കാട്ടാനയെ പ്രദേശത്തു നിന്ന് രണ്ടു ദിവസമായി തുരത്തുന്നത്. പടക്കം പൊട്ടുമ്പോൾ അൽപ ദൂരം മാറി നിന്ന ശേഷം വീണ്ടും അതേസ്ഥലത്ത് കാട്ടാന എത്തുന്നുണ്ട്. പ്രദേശത്ത് വഴിവിളക്ക് സ്ഥാപിക്കണമെന്ന് കാലങ്ങളായി അധികൃതരോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയില്ലെന്ന് നാട്ടുകാരനായ ഷിബു പറഞ്ഞു.