തിരുവല്ല : നഗരസഭയുടെ പബ്ലിക് സ്റ്റേഡിയം പരിസരത്ത് മാലിന്യം കൂട്ടിയിട്ട സംഭവത്തിൽ അടിയന്തര നടപടിക്ക് മന്ത്രി എം.ബി രാജേഷ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനാണ് നിർദ്ദേശം. സ്റ്റേഡിയം പരിസരത്ത് കൂട്ടിയിട്ട മാലിന്യം ഉടൻ നീക്കം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ സ്ഥലത്ത് നേരിട്ടെത്തി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണം. മാലിന്യം വേർതിരിക്കാതെ വൻ തോതിൽ സൂക്ഷിച്ചതിനെ സർക്കാർ ഗൗരവമായാണ് കാണുന്നത്. നഗരസഭയിൽ മാലിന്യം ശേഖരിക്കുന്നതും സംഭരിക്കുന്നതും സർക്കാർ നിഷ്കർഷിച്ചതിനു അനുസരിച്ചാണോ എന്ന് പ്രത്യേകം പരിശോധിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് ക്രിക്കറ്റ് അസോസിയേഷന്റെ ഇൻഡോർ സ്‌റ്റേഡിയത്തിനും സമീപത്തായി റെയിൽവേ ട്രാക്കിന് സമീപം വൻതോതിൽ മാലിന്യം നിക്ഷേപിക്കുകയാണ്. നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങളാണ് തരംതിരിക്കാതെ ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്.