കോന്നി: കലഞ്ഞൂർ, അരുവാപ്പുലം പഞ്ചായത്തുകളിലെ കിഴക്കൻ മലയോര മേഖലകളിൽ യാത്രാക്ലേശം രൂക്ഷമാകുന്നു. അരുവാപ്പുലം പഞ്ചായത്തിലെ മുതുപേഴുങ്കൽ മുറ്റാക്കുഴി, പടപ്പക്കൽ കലഞ്ഞൂർ പഞ്ചായത്തിലെ മാങ്കോട്, അതിരുങ്കൽ, പോത്തുപാറ,കുളത്തുമൺ, കാരയ്ക്കാകുഴി എന്നിവിടങ്ങളിലാണ് ബസ് സർവീസ് ഇല്ലാത്തതു മൂലം ജനങ്ങൾ ബുദ്ധിമുട്ടുന്നത്. നേരത്തെ ഇവിടെ സർവീസ് നടത്തിക്കൊണ്ടിരുന്ന സ്വകാര്യ ബസുകൾ ട്രിപ്പുകൾ നിറുത്തലാക്കിയതോടെയാണ് യാത്രാ ദുരിതം വർദ്ധിച്ചത്. ഇപ്പോൾ രാവിലെയും വൈകിട്ടും മാത്രമേ ഈ റൂട്ടുകളിൽ ബസ് സർവീസുള്ളു. റോഡ് പണിയുടെ ഭാഗമായി നിറുത്തലാക്കിയ പല കെ.എസ്.ആർ.ടി.സി സർവീസുകളും പുനരാരംഭിച്ചിട്ടില്ല. 5 ബസ് സർവീസുകൾ ഉണ്ടായിരുന്ന വകയാർ -അതിരുങ്കൽ റോഡിൽ കൂടി ഇപ്പോൾ ഒരു കെ.എസ്.ആർ.ടി.സി ബസും ഒരു സ്വകാര്യ ബസും മാത്രമേ സർവീസ് നടത്തുന്നുള്ളു. രാവിലെ ബസ് ഇല്ലാത്തതുമൂലം വിദ്യാർത്ഥികളും ബുദ്ധിമുട്ടുന്നുണ്ട്. കോന്നി മെഡിക്കൽ കോളേജിലേക്ക് പോകുന്ന രോഗികളിൽ പലരും ടാക്സി വാഹനങ്ങളിൽ കൊല്ലൻപടി, മ്ലാന്തടം എന്നിവിടങ്ങളിൽ എത്തിയാണ് ബസ് കയറുന്നത്. കലഞ്ഞൂർ പഞ്ചായത്തിലെ മാങ്കോട്, തിടി, പോത്തുപാറ, കുളത്തുമൺ, കാരയ്ക്കാകുഴി പ്രദേശങ്ങളിലും ബസ് സർവീസ് ഇല്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നുണ്ട്.
പരിഹാരം കാണണം: നാട്ടുകാർ
കോന്നി, അരുവാപ്പുലം, കല്ലേലി ചെളിക്കുഴി, കുളത്തുമൺ, അതിരുങ്കൽ, മുറിഞ്ഞകൽ വഴി സർക്കുലർ ബസ് സർവീസ് ആരംഭിച്ചാൽ യാത്രാദുരിതത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്ന് നാട്ടുകാർ പറയുന്നു. അതോടൊപ്പം പാടം, മാങ്കോട്, അരുവാപ്പുലം കോന്നി മെഡിക്കൽ കോളേജ് റൂട്ടിലും, പത്തനാപുരം, കലഞ്ഞൂർ, മാങ്കോട്, രാജഗിരി, കാരയ്ക്കകുഴി, പടപ്പക്കൽ വഴി മെഡിക്കൽ കോളേജ് റൂട്ടിലും, പോത്തുപാറ പത്തനംതിട്ട റൂട്ടിലും കുളത്തുമൺ പന്തളം റൂട്ടിലും സ്വകാര്യ ബസ് സർവീസുകൾക്ക് പെർമിറ്റ് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
.
കലഞ്ഞൂർ, അരുവാപ്പുലം പഞ്ചായത്തുകളിലെ മലയോര മേഖലയിൽ ബസ് സർവീസിന്റെ കുറവ് മൂലം നാട്ടുകാർ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
ജയകൃഷ്ണൻ കലഞ്ഞൂർ ( പൊതുപ്രവർത്തകൻ )