puli-

കോന്നി : കഴിഞ്ഞ ദിവസം പുലിയെ കണ്ട കൂടൽ പാക്കണ്ടത്ത്‌ വനപാലകർ കൂട് സ്ഥാപിച്ചു. ബുധനാഴ്ച രാവിലെ 8ന് റബർത്തോട്ടത്തിലുണ്ടായിരുന്ന ടാപ്പിംഗ് തൊഴിലാളിയാണ് പുലിയെ കണ്ടത്. നടുവത്തുമുഴി ഫോറസ്റ്റ് റേഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷൻ നിന്ന് വനപാലകർ എത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. തിങ്കളാഴ്ച വൈകിട്ട് 6.30ന് പാക്കണ്ടത്ത്‌ പാറയുടെ മുകളിൽ പുലി നിൽക്കുന്ന ദൃശ്യം നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. പാക്കണ്ടം നിരവേൽ മനോജിന്റെ ഭാര്യയും മകനുമാണ് പുലിയെ കണ്ടത്. കൂടൽ രാക്ഷസൻപാറയുടെ ഭാഗമായ ആനപ്പാറയുടെ മുകളിൽ പുലി നിൽക്കുന്ന വീഡിയോ ദൃശ്യമാണ് ലഭ്യമായത്. തുടർന്ന് നടുവത്തുമൂഴി റേഞ്ചിലെ വനപാലകസംഘവും കോന്നിയിൽ നിന്ന് എത്തിയ സ്ട്രൈക്കിംഗ് ഫോഴ്സും സ്ഥലത്തെത്തി തെരച്ചിൽ നടത്തി. പാറയുടെ മുകളിൽ ക്യാമറ സ്ഥാപിച്ചിരുന്നു. പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി അനിൽകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജയരാജൻ, സ്ട്രൈക്കിംഗ് ഫോഴ്സ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ.ദിൻഷ്, എന്നിവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്.