പത്തനംതിട്ട : നിപ രോഗബാധ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലും മുൻകരുതൽ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ അനിതകുമാരി അറിയിച്ചു. പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറൽ ഉള്ളതുമായ പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കരുത്. തുറന്നതും മൂടിവെയ്ക്കാത്തതുമായ കലങ്ങളിൽ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കുക. കിണറുകൾ പോലുള്ള ജലസ്രോതസുകളിൽ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, മറ്റ് ശരീര സ്രവങ്ങൾ ഇവ വീഴാതെ സുരക്ഷിതമായി സൂക്ഷിക്കുക.വളർത്തുമൃഗങ്ങളുടെ ശരീരസ്രവങ്ങൾ, വിസർജ്യ വസ്തുക്കൾ എന്നിവയുടെ സമ്പർക്കം ഉണ്ടാകാതെ സൂക്ഷിക്കുക. വൈറസ് ബാധയുള്ള വവാലുകളിൽ നിന്നോ, പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാദ്ധ്യതയുള്ളതിനാൽ ഇത്തരം സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാൻ ശ്രദ്ധിക്കണം.
വവ്വാലുകളെ ഉപദ്രവിക്കുന്നത് വൈറസ് വ്യാപനത്തിന് ഇടയാക്കും
വവ്വാലുകളെ പിടികൂടുക, വേദനിപ്പിക്കുക, അവയുടെ ആവാസ വ്യവസ്ഥ തകർക്കുക, ഭയപ്പെടുത്തുക തുടങ്ങിയ സാഹചര്യങ്ങൾ വൈറസുകൾ കൂടുതൽ മനുഷ്യരിലേക്ക് എത്തുന്ന അവസ്ഥ സൃഷ്ടിക്കാം. വവ്വാലുകളെ ഉപദ്രവിക്കുന്നത് വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്നതിനാൽ ഇത്തരം പ്രവൃത്തികളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.