പത്തനംതിട്ട:രാജകുടുംബാംഗമായ പി.സി രാജരാജവർമ്മയെ വാർദ്ധ്യക്യത്തിന്റെ അവശതയിൽ സംരക്ഷിക്കാനാളില്ലാത്തതിനെ തുടർന്ന് കരുണാലയം ഏറ്റെടുത്തു. ആറൻമുള പെരിങ്ങന്നൂർ കൊട്ടാരം വീട്ടിൽ രാമവർമ്മ രാജയുടെ മകൻ പി.സി രാജരാജവർമ്മ (87)യാണ് കിടങ്ങന്നൂർ കരുണാലയത്തിന്റെ സംരക്ഷണയിലായത്. ആറൻമുളയിലുള്ള ഇടിഞ്ഞുവീഴാറായ തറവാട്ടിൽ 82ഉം 80ഉം വയസുള്ള ഇളയ രണ്ട് സഹോദരങ്ങൾക്കൊപ്പമാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. ഇവർ വിവാഹിതരല്ല. ഏറെനാളായി കിടപ്പിലായ ഇദ്ദേഹത്തെ സംരക്ഷിക്കാൻ അവശരായ സഹോദരങ്ങൾക്ക് കഴിയാത്ത സാഹചര്യത്തിലായി. ഇതേതുടർന്ന് ആറന്മുള പൊലീസിന്റെ ശുപാർശ പ്രകാരം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രദീപ്.ജി.യുടെയും മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്ത് അംഗം എസ്. ശ്രീലേഖയുടെയും സാന്നിദ്ധ്യത്തിൽ കിടങ്ങന്നൂർ കരുണാലയം അമ്മവീട് ചെയർമാൻ അബ്ദുൾ അസിസും സഹപ്രവർത്തകരും ചേർന്ന് സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. രാജരാജവർമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യം വീണ്ടെടുക്കുന്നതോടെ കരുണാലയം അമ്മവീട്ടിലേക്ക് എത്തിക്കും.