1
മല്ലപ്പള്ളി പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ പ്രവേശന കവാടത്തിലെ സ്ലാബ് തകർന്ന നിലയിൽ.

മല്ലപ്പള്ളി : പഞ്ചായത്ത് ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശനകവാടത്തിലെ ഓടയുടെ സ്ലാബ്തകർന്നിട്ടും അധികൃതരുടെ നിസംഗത തുടരുന്നു. മഴശക്തമായതോടെ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമാകുന്നുണ്ട്. ഓടയുടെ സ്ലാബുകൾ താഴ്ന്നുകിടക്കുന്നതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. ബസുകൾ സ്റ്റാൻഡിലേക്കു പ്രവേശിക്കുമ്പോൾ യാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം തെറിച്ചുവീഴുന്നതായി ആക്ഷേപമുണ്ട്. വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ഓടയ്ക്കു മുകളിലൂടെ ബസുകൾ കയറിയിറങ്ങി ജീർണാവസ്ഥയിലെത്തിയതാണ് സ്ലാബുകൾ. ഓടയ്ക്കും തകർച്ച സംഭവിച്ചതോടെ സ്റ്റാൻഡിലേക്കു ബസുകൾ പ്രവേശിക്കാൻ കഴിയാത്തസ്ഥിതിയുണ്ടാകും. അധികൃതർ ഇടപെട്ട് അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.

വീർപ്പുമുട്ടിച്ച് സ്റ്റാൻഡിലെ സ്ഥലപരിമിതി

സ്വകാര്യബസുകൾക്ക് പുറമേ കെ.എസ്ആർ.ടി.സി ബസുകളും പാർക്ക് ചെയ്യുന്നത് പഞ്ചായത്ത് ബസ് സ്റ്റാൻഡിലാണെന്നതും പ്രശ്നം സങ്കീർണമാക്കുന്നു. സ്ഥലപരിമിതിമൂലം നട്ടംതിരിയുന്ന ബസ് സ്റ്റാൻഡിൽ വ്യാപാരസ്ഥാപനങ്ങളിൽനിന്നു സാധനങ്ങൾ പുറത്തേക്ക് ഇറക്കിവയ്ക്കുന്നത് ബസുകളുടെ സുഗമമായി യാത്രക്ക് തടസമാകുന്നതായും പരാതിയുണ്ട്. ഒരേസമയം 9 ബസുകൾക്കു പാർക്ക് ചെയ്യാനുള്ള സ്ഥലം മാത്രമേ സ്റ്റാൻഡിലുള്ളൂ. കെ.എസ്ആർ.ടി.സിയുടെ കോട്ടയം - കോഴഞ്ചേരി, മല്ലപ്പള്ളി - തിരുവല്ല ചെയിൻ സർവീസുകളും എത്തുന്നതോടെ സ്റ്റാൻഡിൽ തിരക്കാകും. ബസുകൾ പാർക്കു ചെയ്യുന്ന സ്ഥലത്തെകോൺക്രീറ്റ് തകർച്ചയുടെ പാതയിലാണ്. മിക്കയിടങ്ങളിലും വിള്ളലുകൾ സംഭവിച്ചിട്ടുണ്ട്. ഇക്കാരണത്താൽ കോൺക്രീറ്റുകൾ ഇളകി മാറാനുള്ള സാദ്ധ്യത ഏറെയാണ്. ആറുവർഷം മുൻപാണ് കോൺക്രീറ്റിംഗ് നടത്തിയത്. ഓരോ നിമിഷവും ഒട്ടേറെ ബസുകൾ കയറുന്നതിനാൽ കൂടുതൽ ഭാഗങ്ങളിലേക്ക് തകർച്ച വ്യാപിക്കുവാനുള്ള സാദ്ധ്യത ഏറെയാണ്.

.............................................

ബസുകൾക്കു തടസമാകുന്ന വിധത്തിൽ സ്റ്റാൻഡിലേക്കു സാധനങ്ങൾ ഇറക്കിവയ്ക്കുന്നത് തടയുന്നതിനും പ്രവേശന കവാടത്തിലെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കുന്നതിന് നടപടിയെടുക്കണം

(ഡ്രൈവർമാർ)

...............................

ഒരേ സമയം പാ‌ർക്ക് ചെയ്യുന്നത് 9ബസുകൾ