ഇലന്തൂർ: അഞ്ചുവർഷം പൂർത്തിയായിട്ടും പ്രവാസിയുടെ കൊലപാതകത്തിൽ അന്വേഷണം ഇഴയുന്നു. പ്രവാസിയായിരുന്ന ഇടപ്പരിയാരം വിജയവിലാസം കുഴിയിൽ സജീവ് (55) ഭാര്യ വീടിന് സമീപം വച്ച് ക്രൂരമായ മർദ്ദനമേറ്റതിനെ തുടർന്ന് മരിച്ചത് 2019 ആഗസ്റ്റ് ഒന്നിനാണ്. പ്രതികളെ സംബന്ധിച്ച് വ്യക്തമായ സൂചനകളും മരണം മർദ്ദനത്തെ തുടർന്നുള്ള പരിക്കുകളാലാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടും ഉണ്ടായിട്ടും അന്വേഷണം കാര്യമായി മുന്നോട്ടുപോയില്ല. മർദ്ദനത്തെ തുടർന്ന് നട്ടെല്ലിന്റെ കശേരുക്കൾ തകരുകയും സ്‌പൈനൽകോഡിന് ക്ഷതം സംഭവിക്കുകയും ചെയ്തതായി പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞിരുന്നു. സജീവിനെ മർദ്ദിച്ചതിന് ഭാര്യ വീടിന് സമീപമുള്ള പ്രേംലാൽ, അരുൺലാൽ എന്നിവരുടെ പേരിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പ്രതികൾ ഇപ്പോൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. സജീവിന്റെ മകൾക്ക് ഒരു ബസ് കണ്ടക്ടറുമായുള്ള പ്രണയത്തെ ചോദ്യം ചെയ്തതിനെ തുടർന്നാണ് സജീവിന് മർദ്ദനമേൽക്കുന്ന സാഹചര്യമുണ്ടായത്.
അന്വേഷണം തുടരുകയാണെന്ന മറുപടിയാണ് പൊലീസിൽ നിന്നും ലഭിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.
ഊർജിതമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.