കരുനാഗപ്പള്ളി: മികച്ച വനവത്കരണ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് ഏർപ്പെടുത്തിയ വനമിത്ര പുരസ്കാരം കരുനാഗപ്പള്ളി ,തൊടിയൂർ ,പുലിയൂർ വഞ്ചി വടക്ക്, പുള്ളിയിൽ വീട്ടിൽ ഫൈസലിന് മന്ത്രി എ.കെ.ശശീന്ദ്രൻ നൽകി. തിരുവനന്തരപുരത്ത് വനം വകുപ്പ് ആസ്ഥാനമായ വനശ്രീയിൽ നടന്ന ചടങ്ങൽ ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ ഷാജി എം.കരുൺ വനം വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഗംഗാസിംഗ് എന്നിവരും പങ്കെടുത്തു . 25000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ്.
ഓർമ്മക്കായ് തങ്കവനം
കൊവിഡ്ക്കാലത്ത് മരണമടഞ്ഞ മാതാവ് ആബിദാതങ്കത്തിന്റെ ഓർമ്മക്കായാണ് തങ്കവനം എന്ന പേരിൽ രണ്ടര ഏക്കർ സ്ഥലത്ത് ഫൈസൽ മരങ്ങളും ഔഷധ ചെടികളും നട്ട് വളർത്തിയത്. വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും വെച്ച് പിടിപ്പിച്ചാണ് ഫൈസൽ അവാർഡിന് അർഹത നേടിയത്. റെഡ് ഡേറ്റ ലിസ്റ്റിൽ ഉൾപ്പെട്ട മിക്ക ചെടികളും ഉൾപ്പെടെ 1500 ഓളം ഇനം അപൂർവ ചെടികൾ തങ്കവനത്തിലുണ്ട്. ജപ്പാൻ മോഡൽ മിയവാക്കി മാതൃകയിലുള്ള തങ്കവനത്തിൽ മഴവെള്ള സംഭരണത്തിനും സൗകര്യം ഏർപ്പെടുത്തിട്ടുണ്ട് കരുനാഗപ്പള്ളി നഗരസഭകളിൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ഫൈസൽ നിലവിൽ തദ്ദേശ സ്വയംഭരണ വകുപ്പിൽ ജില്ലയിൽ ഇന്റേണൽ വിജിലൻസ് ഓഫീസർ ( അസി.ഡയറക്ടർ ) തസ്തികയിൽ ജോലി ചെയ്യുന്നു. 3 വർഷത്തോളം കായംകുളം കോടതിയിൽ അഭിഭാഷകനായും പ്രവർത്തിയിട്ടുണ്ട്. കേരള പബ്ളിക് സർവീസ് കമ്മിഷൻ ജോയിന്റ് സെക്രട്ടറിയായിരുന്ന പരേതനായ അബ്ദുൽ റഹിമാൻ കുഞ്ഞാണ് പിതാവ്. ഭാര്യ ഹസീന. മിന, മാരിയ, മിന്ന എന്നിവർ മക്കളാണ് .