വിദ്യാർത്ഥിയുടെ നില ഗുരുതരം
കുന്നത്തൂർ: തുരുത്തിക്കര പള്ളിമുക്കിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ തൽക്ഷണം മരിച്ചു. മുതുപിലാക്കാട് പടിഞ്ഞാറ് കാരൂർ വീട്ടിൽ (ജയ ഭവനം) പരമേശ്വരൻ പിള്ളയാണ് (68) മരിച്ചത്. ഇന്നലെ രാവിലെ 9 ഓടെയായിരുന്നു അപകടം.
ലോട്ടറി വിൽപ്പനയ്ക്കിടയിൽ ചായ കുടിക്കാൻ കടയിൽ കയറാൻ വലതുവശത്തേക്ക് തിരിയുന്നതിനിടയിൽ പിന്നാലെ എത്തിയ ഡ്യൂക്ക് ബൈക്ക് ഇടിക്കുകയായിരുന്നു. ഇരുബൈക്കുകളും തകർന്നു. പന്തളം എൻ.എസ്.എസ് കോളേജിലെ വിദ്യാർത്ഥികളായ കുണ്ടറ മുളവന സ്വദേശികളുടെ ബൈക്കാണ് ഇടിച്ചത്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് ശാസ്താംകോട്ട പൊലീസ് അറിയിച്ചു. കൊട്ടാരക്കര-കരുനാഗപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന വീണ ബസിലെ കണ്ടക്ടറായിരുന്ന പരമേശ്വരൻ പിള്ള അടുത്തിടെയാണ് ലോട്ടറി കച്ചവടത്തിലേക്ക് തിരിഞ്ഞത്. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ദേവകിഅമ്മ. മക്കൾ: ജയകുമാർ, പ്രീജാകുമാരി. മരുമകൻ: രാജേന്ദ്രപ്രസാദ്.