കൊല്ലം: ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്ന് പക്ഷിപ്പനി പടരാതിരിക്കാൻ ജില്ലയെ പക്ഷിപ്പനി ബഫർ സോണാക്കാൻ മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ എ.കൗശിക്കിന്റെ നിർദ്ദേശപ്രകാരം ജില്ലാ അതിർത്തികളിൽ നിയന്ത്രണങ്ങൾ സഹിതമുള്ള ബഫർ സോൺ പ്രഖ്യാപനം കളക്ടർ രണ്ട് ദിവസത്തിനുള്ളിൽ നടത്തും.
ആലപ്പുഴയിലെ താമരക്കുളം, കായംകുളം, പത്തനംതിട്ടയിലെ അടൂർ എന്നിവിടങ്ങളിൽ നിന്ന് പക്ഷികൾ, മുട്ടകൾ, കോഴി-താറാവ് വളം എന്നിവ ജില്ലയിലേക്ക് കൊണ്ടുവരുന്നതിന് ബഫർ സോൺ പ്രഖ്യാപനത്തിന്റെ ഭാഗമായി നിയന്ത്രണം ഏർപ്പെടുത്തും. രണ്ട് ജില്ലകളിലും പക്ഷപ്പനി വ്യാപകമായ പശ്ചാത്തലത്തിൽ അവശേഷിക്കുന്ന പക്ഷികളെ ജില്ലയിലേക്ക് കടത്താൻ സാദ്ധ്യതയുണ്ട്.
അലപ്പുഴ ജില്ലയിൽ പക്ഷിപ്പനി പടർന്നുപിടിച്ചപ്പോൾ നഷ്ടം കനക്കാതിരിക്കാൻ കർഷകർ പക്ഷികളെ പത്തനംതിട്ടയിലേക്ക് കടത്തിയിരുന്നു. ഇങ്ങനെയാണ് അടൂരിൽ പക്ഷിപ്പനി പടർന്നതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിഗമനം. ഈ സാഹചര്യം ജില്ലയിൽ ഒഴിവാക്കുകയാണ് ബഫർ സോൺ പ്രഖ്യാപനത്തിന്റെ ലക്ഷ്യം.
വളർത്തുപക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയ ഫാമുകളിൽ വലിയളവിൽ കോഴിവളവും താറാവ് വളവും കെട്ടിക്കിടപ്പുണ്ട്. വരുമാന മാർഗം നിലച്ച കർഷകർ ഇവ കുറഞ്ഞ വിലയ്ക്ക് കടത്താനുള്ള സാദ്ധ്യതയുമുണ്ട്.
ബഫർ സോൺ പ്രഖ്യാപനം ഉടൻ
കളക്ടറുടെ പ്രഖ്യാപനം രണ്ട് ദിവസത്തിനകം
100 പക്ഷികളിൽ കൂടുതലുള്ള ഫാമുകളുടെ വിവരങ്ങൾ ശേഖരിച്ചു
ഫാമുകളിൽ സന്ദർശകരെ അനുവദിക്കരുത്
നടത്തിപ്പുകാർ പക്ഷിപ്പനി ബാധിത ജില്ലകളിലേക്ക് പോകരുത്
ഫാമുകളിൽ പ്രവേശിക്കുമ്പോൾ ആന്റി വൈറൽ ലായനിയിൽ കാൽ കഴുകണം
സർക്കാർ ഫാമുകളിൽ സന്ദർശകരെ നിരോധിച്ചു
നിയന്ത്രണം കുരിയോട്ടുമല, കുരീപ്പുഴ, തോട്ടത്തറ ഫാമുകളിൽ
ഫാമുകളിൽ ദേശാടന പക്ഷികൾ തമ്പടിക്കാറുള്ള മരച്ചില്ലകൾ മുറിച്ചു
രോഗം നിയന്ത്രണ വിധേയമായാൽ ഇളവ്
നിയന്ത്രണം-അടുത്ത മേയ് വരെ
കോഴി, താറാവ് എന്നിവ അസാധാരണ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ എപ്പിഡമിയോളജി വിഭാഗത്തെ ബന്ധപ്പെടണം.
ഡി. ഷൈൻകുമാർ,
മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ