തൊടിയൂർ: ഇന്ന് തുറക്കും നാളെ തുറക്കും എന്ന് കരുതി കാത്തുകാത്തിരുന്ന് മടുത്തതല്ലാതെ മാളിയേക്കൽ മേൽപ്പാലം തുറക്കാനുള്ള നടപടിയൊന്നുമില്ല. കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിലെ മാളിയേക്കൽ മേല്പാലം ഗതാഗതത്തിന് തുറക്കുമെന്ന് പല തീയതികളും പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും തന്നെ നടപ്പായില്ല. മൂന്നു വർഷത്തിലേറെയായി നടന്നു വരുന്ന പണികൾ ഇതുവരെയും തീർന്നിട്ടില്ലെന്നതാണ് ആശ്ചര്യം. ചെറിയ ചെറിയ മിനുക്കുപണികൾ മാത്രമാണ് അവശേഷിക്കുന്നത്.
എന്നിട്ടും ഗതാഗതത്തിന് തുറന്നുകൊടുക്കുന്ന കാര്യത്തിൽ തീരുമാനമാകാത്തത്
നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
അധികൃതർ മനസുവെക്കണം
മാളിയേക്കൽ റെയിൽവേ മേൽപ്പാലം യാത്രയ്ക്കായി തുറന്നു നൽകിയാലേ മേഖലയിലെ ഗതാഗതക്കുരുക്കിനും യാത്രാക്ലേശത്തിനും പരിഹാരമാകൂ. ബന്ധപ്പെട്ടവർ മനസു വച്ചാൽ മേൽപ്പാലം വേഗം തുറന്നു നൽകാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.
സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് രീതി
2021 ജനുവരി 23നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്.സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് രീതിയിൽ കേരളത്തിൽ നിർമ്മിക്കുന്ന 10 മേല്പാലങ്ങളിൽ ഒന്നാണിത്. ഇതിന്റെ പൈൽ,പൈൽ ക്യാപ്പ്,ഡക്ക് സ്ലാബ് എന്നിവ കോൺക്രീറ്റിലും പിയർ, പിയർക്യാപ്പ്, ഗാർഡറുകൾ എന്നിവ സ്റ്റീലിലും ആണ് നിർമ്മിച്ചിരിക്കുന്നത്
കിഫ്ബി ഫണ്ടിൽനിന്ന്
33.04 കോടി രൂപ
ചെലവഴിച്ചാണ് നിർമ്മാണം
പാലം 547 മീറ്റർ നീളം
10.15 മീറ്റർ വീതി