പിറവന്തൂർ: കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നതിന്റെ വേവലാതിയിൽ നാട്. മയിക്കാമൺ, മൂലാമൺ, ചണ്ണക്കാമൺ, ഒന്നാം ബ്‌ളോക്ക് മേഖലകളിലാണ് കൃഷിനാശം രൂക്ഷം. ഒന്നാം ബ്‌ളോക്കിൽ രാജു, സുഗതൻ, ജയൻ, രാജധാനിയിൽ അരുൺ, സലിംകുമാർ, മയിക്കാമൺ പാങ്ങാവിളയിൽ സാബു എന്നിവരുടെ കൃഷിയിടങ്ങളിലെ വാഴ, തെങ്ങ്, പ്ലാവ് എന്നിവ വ്യാപകമായി നശിപ്പിക്കപ്പെട്ടു. കറവൂർ മഹാദേവർമൺ വനമേഖലയോട് ചേർന്നുള്ള പ്രദേശത്ത് നിന്ന് ആൾക്കാരെ ഒഴിപ്പിച്ചെങ്കിലും കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
മ്ലാവിന്റെ ഉപദ്രവവുമുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ തലപ്പാക്കെട്ട് തേരിക്ക് സമീപം, ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ പൂജാരി മിഥുന്റെ ബൈക്കിൽ മ്ലാവിടിച്ചു. നിലത്തുവീണ് തോളെല്ലിന് പരിക്കേറ്റ് ചികിത്സയിലാണ് മിഥുൻ. സൗരോർജ വേലിയുടെയും കിടങ്ങുകളുടെയും നിർമ്മാണത്തിൽ അധികൃതർ ഇടപെടണമെന്ന് നേരത്തേതന്നെ ആവശ്യം ഉയർന്നിരുന്നെങ്കിലും നടപടിയുണ്ടായില്ല. ജീവനും കൃഷിക്കും കാട്ടുമൃഗങ്ങൾ ഭീഷണിയാണ്. മഴ കടുത്തതോടെയാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് തിരിഞ്ഞിരിക്കുന്നത്.
പ്രതിഷേധിച്ച് ബി.ജെ.പി
വനം വകുപ്പിനെതിരെ നിശിത വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. അമ്പനാട് ഫോറസ്‌റ്റ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. ബി.ജെ.പി മണ്ഡലം ട്രഷറർ മുത്ത് മഹേഷ്, പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി മഹേഷ് അമ്പാടി, വൈസ് പ്രസിഡന്റ് സുകേശൻ കറവൂർ, 83-ാം നമ്പർ ബൂത്ത് പ്രസിഡന്റ് എസ്. സനോഷ് മൈക്കാമൺ, എസ്. സുബിൻ എന്നിവർ സ്ഥലത്തെത്തി.