കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ സാക്ഷി വിസ്താരം ആരംഭിക്കുന്നതിന്റെ ഭാഗമായി കൊല്ലം അഡിഷണൽ സെഷൻസ് കോടതിയിൽ പ്രതി സന്ദീപിനെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. പ്രതിയുടെ വിടുതൽ ഹർജി തള്ളിയ കോടതി ഉത്തരവ് ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും അതിനാൽ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഭാഗം നൽകിയ ഹർജി കോടതി തള്ളി.
നിലവിൽ കേസ് നടപടികൾ തുടരുന്നത് സംബന്ധിച്ച് മേൽക്കോടതിയുടെ സ്റ്റേ ഉത്തരവ് ഇല്ലാത്തതിനാൽ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് മാറ്റിവയ്ക്കരുതെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ്.ജി പടിക്കൽ ആവശ്യപ്പെട്ടു. വാദം കേട്ട കോടതി പ്രതിയുടെ ഹർജി തള്ളുകയായിരുന്നു.
കേസിൽ സെപ്തംബർ രണ്ടു മുതൽ സാക്ഷി വിസ്താരത്തിന് തയ്യാറാകാൻ കോടതി ഇരുഭാഗത്തോടും ആവശ്യപ്പെട്ടു. സാക്ഷി വിസ്താരം ഷെഡ്യൂൾ ചെയ്യാനായി കേസ് 24 ലേക്ക് മാറ്റി. ഡോ.വന്ദനാദാസിന്റെ മാതാപിതാക്കളും പ്രതി സന്ദീപിന്റെ മാതാവും ഇന്നലെ കോടതിയിൽ എത്തിയിരുന്നു.