കൊട്ടാരക്കര: എം.സി റോഡിലെ അപകടമേഖലയെന്നു പേരുദോഷമുള്ള കുളക്കടയിൽ കാൽനട യാത്രികർക്കായി മേൽപ്പാലം നിർമ്മിക്കും. . മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ശ്രമഫലമായി ഒരു കോടി ചെലവിട്ടാണ് പാലം നിർമ്മാണം. ആദ്യം നൽകിയ പ്ളാനിലെ പോരായ്മകൾ തിരുത്തി രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും സമർപ്പിക്കുന്നതോടെ ഭരണാനുമതി ലഭിക്കും. തുടർന്ന് സാങ്കേതിക അനുമതികൂടി ലഭിച്ചാൽ ടെണ്ടർ നടത്തി നിർമ്മാണ ജോലികൾ തുടങ്ങാം.
എം.സി റോഡിൽ ഏനാത്ത് പാലത്തിനും കൊട്ടാരക്കരയ്ക്കും ഇടയിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളത്. കുളക്കട സ്കൂൾ ജംഗ്ഷനിലും ലക്ഷംവീട് ജംഗ്ഷനിലും അപകടങ്ങൾ തുടർക്കഥയാണ്. ഒട്ടേറെ ജീവനുകൾ പൊലിഞ്ഞു. നിരവധിപേർ ഇപ്പോഴും ആശുപത്രിയിലും വീട്ടിലുമൊക്കെയായി ചികിത്സയിലുമാണ്. മന്ത്രിയും കളക്ടറും മറ്റ് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുമൊക്കെ നിരവധി തവണ കുളക്കട സന്ദർശിക്കുകയും വിവിധ തലങ്ങളിൽ യോഗം ചേർന്ന് അപകടങ്ങളൊഴിവാക്കാൻ പദ്ധതികൾ തയ്യാറാക്കുകയും ചെയ്തു. ക്യാമറ, വേഗ നിയന്ത്രണ സംവിധാനങ്ങൾ, ഫ്ളക്സിബിൾ സ്പ്രിംഗ് പോസ്റ്റുകൾ തുടങ്ങി ഒട്ടേറെ പരിഷ്കാരങ്ങൾ നടപ്പാക്കിയെങ്കിലും ശാശ്വത പരിഹാരമായില്ല. റോഡ് മറികടക്കാൻ മേൽപ്പാലം വേണമെന്ന ആവശ്യം ഏറെക്കാലമായുണ്ട്. സ്കൂൾ കുട്ടികളെ ലക്ഷ്യമാക്കിയാണ് മേൽപ്പാലം എന്ന ആശയമുദിച്ചത്. മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ തുക അനുവദിക്കാൻ ധാരണയായി.
സുരക്ഷിതമായി കടക്കാം
ഗവ.ഹയർ സെക്കൻഡറി സ്കൂൾ, എൽ.പി സ്കൂൾ, ബി.ആർ.സി കേന്ദ്രം, അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്, ആയുർവേദ ആശുപത്രി, ബി.എഡ് സെന്റർ, വിദ്യാഭ്യാസ ഓഫീസ് എന്നിങ്ങനെ വിവിധ ഓഫീസുകളും വിദ്യാലയങ്ങളുമൊക്കെയുള്ള ഭാഗമാണ് കുളക്കട സ്കൂൾ ജംഗ്ഷൻ. വാഹനങ്ങൾ ചീറിപ്പാഞ്ഞെത്തുന്ന ഭാഗമായതിനാൽ ഏറെനേരം കാത്തുനിന്നാണ് കുട്ടികളടക്കം റോഡിന്റെ മറുവശമെത്തുന്നത്. മേൽപ്പാലം വരുന്നതോടെ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാം. നിലവിൽ പൊലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ കാൽനട യാത്രികരെ സഹായിക്കുന്നത്.
പാലം സ്കൂളിന് മുന്നിൽ
എം.സി റോഡിന്റെ അരികിലാണ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിന്റെ പഴയ ഗേറ്റിനോട് ചേർന്ന ഭാഗത്താകും മേൽപ്പാലം നിർമ്മിക്കുന്നത്. ഇവിടെ തടസമായി വൈദ്യുത ലൈനുകളുണ്ട്. ഭൂഗർഭ കേബിളുകൾ സ്ഥാപിച്ച് വൈദ്യുത ലൈൻ അഴിച്ചുമാറ്റും.