വില്ലേജ് ഓഫീസറും സെക്രട്ടറിയും വിരമിച്ചു

പകരക്കാരെ നിയമിച്ചില്ല

വികസന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു

വിവിധ ആവശ്യങ്ങൾക്ക് അപേക്ഷകൾ നൽകി കാത്തിരിക്കുന്നവർ നിരവധി

കുന്നത്തൂർ: പോരുവഴി ഗ്രാമപഞ്ചായത്തിൽ 2 മാസമായിട്ട് സെക്രട്ടറിയും വില്ലേജ് ഓഫീസറും ഇല്ല. പകരക്കാരെ നിയമിക്കാൻ നടപടിയുമില്ല.വില്ലേജ് ഓഫീസറും സെക്രട്ടറിയും വിരമിച്ചതോടെയാണ് പോരുവഴിയിലെ ജനങ്ങളുടെ ദുരിതം വർദ്ധിച്ചത്. ശാസ്താംകോട്ടയിലെ വില്ലേജ് ഓഫീസർക്ക് പോരുവഴിയുടെ അധിക ചുമതല. വിസ്തൃതമായ ശാസ്താംകോട്ടയിലെ വില്ലേജ് ഓഫീസർ വഴിപാടു പോലെയാണ് പോരുവഴിയിൽ എത്തുന്നതെന്നാണ് ആക്ഷേപം. അടിയന്തര ഘട്ടങ്ങളിൽ സർട്ടിഫിക്കറ്റുകളിലും മറ്റും ഒപ്പീടിക്കാൻ സാധാരണക്കാർ കിലോമീറ്റർ അകലെയുള്ള ശാസ്താംകോട്ടയിൽ എത്തണം. അഡ്മിഷൻ കാലമായതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് വലയുന്നവരിൽ ഏറെയും. മുൻപ് കുന്നത്തൂർ വില്ലേജ് ഓഫീസർക്കായിരുന്നു പോരുവഴിയുടെ ചുമതല നൽകിയിരുന്നത്.

പഞ്ചായത്ത് ഭരണസമിതി എം.എൽ.എയും ഇടപെടണം
പഞ്ചായത്ത് സെക്രട്ടറിക്ക് പകരം ആളെത്താത്തതിനാൽ പോരുവഴിയിലെ വികസന പ്രവർത്തനങ്ങളെ പോലും സാരമായി ബാധിച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്ക് ഫ്രണ്ട് ഓഫീസ് വഴി അപേക്ഷകൾ നൽകി കാത്തിരിക്കുന്നവരും നിരവധിയാണ്. കാലവർഷക്കെടുതികൾ രൂക്ഷമായ പോരുവഴി പഞ്ചായത്തിൽ സെക്രട്ടറിയും വില്ലേജ് ഓഫീസറും ഒരു പോലെ ഇല്ലാത്തത് വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയുടെയും എം.എൽ.എയുടെയും ഉദാസീനതയാണ് പകരം നിയമനം നടത്താൻ സർക്കാർ ഇടപെടാത്തതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

സെക്രട്ടറിയെയും വില്ലേജ് ഓഫീസറെയും നിയമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കും.

ബൈജു ചെറുപൊയ്ക

ബി.ജെ.പി കുന്നത്തൂർ മണ്ഡലം പ്രസിഡന്റ്