ഏരൂർ : ദളിതരെ ഏരൂർ പൊലീസ് കള്ളക്കേസിൽ കുടുക്കുന്നതായി ആരോപിച്ച് ബി.എസ്.പി ചടയമംഗലം നിയോജക മണ്ഡലം കമ്മിറ്റി പൊലീസ് സ്‌റ്റേഷൻ മാർച്ച് നടത്തി. നേരത്തെ പ്രദേശത്ത് മീൻപിടുത്തവുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ഇരുവിഭാഗം ആൾക്കാർ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കടന്നപ്പോൾ പക്ഷപാതപരമായി രണ്ട് പട്ടിജാതിക്കാരെ അറസ്‌റ്റ് ചെയ്‌ത് ജയിലിലടച്ചെന്നും മറ്റ് ചില പട്ടികജാതിക്കാർ അറസ്‌റ്റ് ഭയന്ന് ഒളിവിൽ പോയെന്നുമുള്ള ആക്ഷേപത്തോടെയായിരുന്നു സ്‌റ്റേഷൻ മാർച്ച് നടന്നത്. സ്‌റ്റേഷൻ കവാടത്തിൽ പൊലീസ് മാർച്ച് തടഞ്ഞു. ഏരൂർ ജംഗ്‌ഷനിൽ നടന്ന യോഗം ബി.എസ്.പി ചടയമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് ബിനു ചിതറ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടി ബിബിൻലാൽ വിദ്യാധരൻ ,ചാത്തന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് മൈലോട് സുബിൻ എന്നിവർ സംസാരിച്ചു.
നേരത്തെയുണ്ടായ തർക്കം പുറത്ത് പരിഹരിച്ച ശേഷമുണ്ടായ വീട് കയറിയുള്ള ആക്രമണത്തിനാണ് കേസ് എടുത്തതെന്ന് ഏരൂർ പൊലീസ് പറഞ്ഞു.