കൊല്ലം: നാലാഴ്ചയ്ക്കിടെ നൂറുപേർക്കാണ് ജില്ലയിൽ ചിക്കൻപോക്സ് സ്ഥിരീകരിച്ചത്. ഈ വർഷം ഇന്നലെ വരെ 993 പേർക്ക് രോഗം ബാധിച്ചു. നിലവിലെ കണക്കനുസരിച്ച് ജനുവരിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് (175). കഴിഞ്ഞദിവസം ചിക്കൻപോക്സ് ബാധിച്ച് ഇളമാട്, ചടയമംഗലം സ്വദേശികളായ രണ്ടുപേർക്ക് മരണം സംഭവിച്ചിരുന്നു. ദിനം പ്രതി ചിക്കൻപോക്സ് രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ശക്തിപ്പെടുത്തി. വേരിസെല്ലാ സോസ്റ്റർ എന്ന വൈറസാണ് ചിക്കൻ പോക്സ് പടർത്തുന്നത്. ചിക്കൻ പോക്സ്, ഹെർപ്പിസ് സോസ്റ്റർ രോഗമുള്ളവരുമായി അടുത്ത സമ്പർക്കം വഴി ചിക്കൻ പോക്സ് കുമിളകളിലെ സ്രവങ്ങളിൽ നിന്നും ചുമ, തുമ്മൽ എന്നിവയിലൂടെയുള്ള കണങ്ങൾ ശ്വസിക്കുന്നത് വഴിയും രോഗം പകരാം. ശരീരത്തിൽ കുമിളകൾ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് മുതൽ അവ ഉണങ്ങി പൊറ്റയാകുന്നത് വരെ രോഗം പകരാം. രോഗാരംഭത്തിന് മുമ്പുള്ള ദിവസങ്ങളിലും രോഗത്തിന്റെ ആരംഭ ദിവസങ്ങളിലുമാണ് രോഗം മറ്റുള്ളവരിലേക്ക് കൂടുതലായി പകരുന്നത്. രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് 10 മുതൽ 21 ദിവസം വരെ എടുക്കും. ശിശുക്കൾ, കൗമാരപ്രായക്കാർ, മുതിർന്നവർ, ഗർഭിണികൾ, പ്രതിരോധ ശേഷി കുറഞ്ഞ അവസ്ഥയിലുള്ളവർ തുടങ്ങിയവർ കൂടുതൽ ജാഗ്രതപാലിക്കണം.
ലക്ഷണം
പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തിൽ കുമിളകൾ
4 ദിവസത്തിൽ കൂടുതലുള്ള പനി, കുമിളകളിൽ കഠിനമായ വേദന, പഴുപ്പ്, അമിതമായ ഉറക്കം, ആശയക്കുഴപ്പം, സംഭ്രമാവസ്ഥ, നടക്കാൻ ബുദ്ധിമുട്ട്, കഴുത്ത് വേദന, ശ്വാസം മുട്ട്, കഠിനമായ ചുമ, വയറുവേദന, രക്തസ്രാവം
ശ്രദ്ധിച്ചില്ലേൽ
ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം
മറ്രുള്ളവരുമായി സമ്പർക്കത്തിലേർപ്പെടരുത്
വൃത്തിയും വായു സഞ്ചാരവുമുള്ള മുറിയിൽ കഴിയണം
കുരു പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക
തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക
പോഷക ഭക്ഷണം കഴിക്കുക
പ്രതിരോധം
രോഗികളുമായി സമ്പർക്കം വന്നാൽ 72 മണിക്കൂറിനുള്ളിൽ വാക്സിനെടുക്കണം
12 വയസിന് മുകളിൽ ഉള്ളവർക്ക് 4 മുതൽ 8 ആഴ്ച്ച ഇടവേളയിൽ 2 ഡോസ് വാക്സിൻ
രോഗബാധിതർ
ജനുവരി -175
ഫെബ്രുവരി -172
മാർച്ച്-128
ഏപ്രിൽ -173
മേയ്-142
ജൂൺ -103
ജൂലായ് (25 വരെ)-100