കൊല്ലം: ചായക്കടയിലെ വരുമാനത്തിൽ നിന്നൊരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി സുബൈദ (64). വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതം അനുഭവിക്കുന്നവർക്കായി 10,000 രൂപയാണ് സുബൈദ കൈമാറിയത്. കളക്ടർ എൻ.ദേവീദാസിന് നേരിട്ട് തുക കൈമാറി. സുജിത്ത് വിജയൻപിള്ള എം.എൽ.എയുടെ സാന്നിദ്ധ്യത്തിലായിരുന്നു പണം നൽകിയത്.
പോർട്ട് കൊല്ലം സ്വദേശിയായ സുബൈദ 2020 ൽ വെള്ളപ്പൊക്ക സമയത്ത് ആടുകളെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. കൊവിഡ് കാലത്ത് വാക്സിൻ ചലഞ്ചിലേക്ക് 5000 രൂപയും നൽകിയിരുന്നു. പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തിയാണ് സുബൈദ ഉപജീവനമാർഗം കണ്ടെത്തുന്നത്. സുബൈദയെ കൂടാതെ പനയം ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന 17,000 രൂപയും ശാന്ത രാജപ്പൻ 1000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കളക്ടർക്ക് കൈമാറി.