രണ്ടുപേർ ഒളിവിൽ
കൊല്ലം: പള്ളിമുക്ക് തെക്കേക്കാവ് ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന ഗർഭിണി കുതിരയെ മർദ്ദിച്ച സംഘത്തിലെ മൂന്നുപേർ കൂടി അറസ്റ്റിൽ. വടക്കേവിള ഗാന്ധിനഗർ 175 വയലിൽ പുത്തൻവീട്ടിൽ സെയ്ദലി (28), അയത്തിൽ താഴത്തുവിള വീട്ടിൽ പ്രസീദ് (24), അയത്തിൽ കോളേജ് നഗർ 221 മടയ്ക്കൽ വീട്ടിൽ ബിവിൻ (24) എന്നിവരെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം കളക്ടറേറ്റിനടുത്തുവച്ചാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൊട്ടിയം പറക്കുളം വലിയവിള വീട്ടിൽ അൽ അമീനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആറംഗസംഘത്തിലെ രണ്ടുപേർ ഒളിവിലാണ്. ഇവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 4 ഓടെയായിരുന്നു സംഭവം. കുതിരയുടെ ഉടമയായ വടക്കേവിള നെടിയം ഷാനവാസ് മൻസിലിൽ ഷാനവാസ് നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ സുമേഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.