അന്നമനട : ശക്തമായ മഴയിലും കാറ്റിലും അന്നമനട പഞ്ചായത്തിൽ പരക്കെ നാശം. മരം വീണ് നിരവധി സ്ഥലങ്ങളിൽ വീടുകൾക്കും ഇലക്ട്രിക് ലൈനുകൾക്കും നാശമുണ്ടായി. അന്നമനട ഉഴുന്നാറ പത്മനാന്റെ വീടിനു മുകളിൽ പഞ്ഞിമരം വീണു. ചേമ്പലക്കാട്ട് ഫാറൂക്കിന്റെ വീടിനു മുകളിലും വാളൂരിൽ പൊയ്യപ്പറമ്പിൽ മുരളിയുടെ വീടിന് മുകളിലും മരം വീണ് കേടുപാടുകൾ സംഭവിച്ചു. ആലത്തൂരിൽ തേക്ക് മരവും മടാത്ര റോഡിൽ തെങ്ങും വീണു. മനയിൽ മഞ്ഞളി റോഡിലും അപ്പനിക്കടവിലും നെടുക്കുന്ന് ശ്മശാനം റോഡിലും കീഴഡൂർ മണ്ണാംതുരുത്ത് റോഡിലും മാമ്പ്ര ചെട്ടിക്കുന്നിലും വാളൂർ മാമ്പ്ര റോഡിലും മരങ്ങൾ വീണ് വൈദ്യുത ബന്ധം വിച്ഛേദിച്ചു. മാള, ചാലക്കുടി ഫയർ ഫോഴ്‌സിലെയും കെ.എസ്.ഇ.ബിയിലെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ തടസ്സങ്ങൾ ഒഴിവാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
അന്നമനട പഞ്ചായത്തിൽ വില്ലേജ് ഓഫീസർമാരുടെയും ജനപ്രതിനിധികളുടെയും അടിയന്തര യോഗം ചേർന്ന് സാഹചര്യം വിലയിരുത്തി. ദുരിതാശ്വാസ കേന്ദ്രങ്ങൾ സജ്ജമാക്കാൻ ആലത്തൂർ, കല്ലൂർ തെക്കുംമുറി വില്ലേജ് ഓഫീസർമാരെ ചുമതലപ്പെടുത്തി. അപകടങ്ങൾ അറിയിക്കാൻ 24 മണിക്കൂർ ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കും. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ആർ.ആർ.ടി പ്രവർത്തനം ശക്തമാക്കും. നാല് സ്വകാര്യ വ്യക്തികളുടെ പറമ്പിൽ നിൽക്കുന്ന മരങ്ങൾ വീണുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കാനും തീരുമാനിച്ചു.