c-d-saimon-

വേലൂർ : വേലൂരിൽ വീണ്ടും തെരുവുനായ് ശല്യം. ആറാം വാർഡിൽ അറക്കൽ തോമസ് രജനിയുടെ രണ്ട് ആട്ടിൻകുട്ടികളെ ആറോളം നായ്ക്കൾ ഉച്ചയ്ക്ക് രണ്ടോടെ കൂടു പൊളിച്ച് കടിച്ചുകൊന്നു. ഈ മേഖലയിൽ നിരവധി വളർത്തുമൃഗങ്ങളെയാണ് ഇത്തരത്തിൽ തെരുവ് നായ്ക്കൾ ആക്രമിച്ചത്. ഏറെ ബുദ്ധിമുട്ടിയാണ് തെരുവ് നായകളെ പ്രദേശത്ത് നിന്ന് ഓടിച്ചുവിട്ടത്. ഞായറാഴ്ച രാവിലെ തലക്കോട്ടുകര ഭാഗത്ത് ഒരു തെരുവ് നായ ചത്തു കിടന്നിരുന്നു. വാഹനം തട്ടി ചത്തതാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ എന്നത് വ്യക്തമല്ല. മൂന്ന് മാസത്തിനുള്ളിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി വളർത്തു മൃഗങ്ങളാണ് ചത്തത്. ബൈക്ക് യാത്രക്കാർ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് അപകടത്തിൽപെടാറുമുണ്ട്. കഴിഞ്ഞമാസം വഴിയാത്രക്കാർ തെരുവ് നായയുടെ കടിയേറ്റതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു.
മേയിൽ വേലൂർ വെങ്ങിലിശ്ശേരിയിൽ ക്ഷീര കർഷകനായ അറക്കൽ ദേവസി ലോറൻസിന്റെ പശുക്കിടാവ് കടിയേറ്റ് ചത്തിരുന്നു. മേയ് 16ന് ഒരു കർഷകന്റെ ഏഴ് ആടുകൾക്ക് കടിയേറ്റതിൽ അഞ്ചാടുകൾ ചത്തു. മേയിൽ വേലൂർ വെള്ളാറ്റഞ്ഞൂർ സ്വദേശിയായ വടക്കൂടൻ വീട്ടിൽ ഷിബുവിന്റെ ഫാമിലെ ഒരു പശുക്കുട്ടിയാണ് കടിയേറ്റ് ചത്തത്. വിവരങ്ങൾ വേലൂർ പഞ്ചായത്തിനെ ധരിപ്പിച്ചപ്പോൾ തെരുവ് നായയെ കൊല്ലാനോ, മറ്റൊരു സ്ഥലത്തേക്ക് മാറ്റാനോ നിയമസാദ്ധ്യതകൾ ഇല്ലെന്നും പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ്പിന് വേണ്ട ക്രമീകരണം ചെയ്യാമെന്നുമാണ് പറഞ്ഞത്.

അടിയന്തരമായി തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണം.


സിഡി സൈമൺ
പഞ്ചായത്ത് അംഗം.