m

 പണമിടപാട് സ്ഥാപന ജീവനക്കാരി

തൃശൂർ/ കൊല്ലം: തൃശൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് 20 കോടി തട്ടിച്ച് മുങ്ങിയ അസി. മാനേജർ ധന്യ മോഹൻ ഇന്നലെ വൈകിട്ട് കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ കീഴടങ്ങി. ജില്ലാ ആശുപത്രിയിൽ പരിശോധനയ്ക്ക് ശേഷം തൃശൂർ വലപ്പാട് പൊലീസ് ധന്യയെ കസ്റ്റഡിയിൽ വാങ്ങി.

ഡിജിറ്റൽ പേഴ്‌സണൽ ലോൺ അക്കൗണ്ടിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും പണം ട്രാൻസ്ഫർ ചെയ്തായിരുന്നു തട്ടിപ്പ്. 2020 മേയ് മുതൽ തട്ടിപ്പ് തുടങ്ങി.

ഓഫീസിൽ പരിശോധന നടക്കുന്നതിനിടെ പിടിയിലാകുമെന്ന് മനസിലായതോടെ ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞ് കഴിഞ്ഞയാഴ്ച രക്ഷപ്പെടുകയായിരുന്നു. ഭർത്താവ് ബസന്തിനും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പമാണ് മുങ്ങിയത്. ഇവർക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

18 വർഷമായി സ്ഥാപനത്തിലെ ഐ.ടി വിഭാഗത്തിൽ ജോലിചെയ്തു വരികയായിരുന്ന കൊല്ലം തിരുമുല്ലാവാരം നെല്ലിമുക്ക് നന്മ വിഹാറിൽ ധന്യ മോഹൻ (40).

അഭിഭാഷനൊപ്പം ഇന്നലെ വൈകിട്ട് സ്റ്റേഷനിലെത്തിയ ധന്യ, തട്ടിപ്പു കേസിലെ പ്രതിയാണെന്ന് സ്വയം പരിചയപ്പെടുത്തി. പതിനഞ്ച് മിനിറ്റിനുള്ളിൽ വലപ്പാട് പൊലീസ് എത്തി. തൃശൂരിൽ നിന്ന് വിവരം ലഭിച്ചതിന് പിന്നാലെ രണ്ട് ദിവസമായി കൊല്ലം സിറ്റി പൊലീസ് ധന്യയുടെ ബന്ധുവീടുകളിലടക്കം തെരച്ചിൽ നടത്തിവരികയായിരുന്നു.

ഇവർക്ക് എം.ജി ഹെക്ടർ, സ്വിഫ്ട് ഡിസയർ, എക്സ്.യു.വി 500 എന്നീ കാറുകളും ഓട്ടോറിക്ഷയും ആഡംബര ബൈക്കുമുണ്ട്. ധന്യയുടെ സ്കൂട്ടർ ഒഴികെയുള്ള വാഹനങ്ങളുമായാണ് കുടുംബം കടന്നത്. വിദേശത്തായിരുന്നു നേരത്തേ ധന്യയുടെ ഭർത്താവ്. അച്ഛൻ മോഹന് നേരത്തെ പാത്രം വാടകയ്ക്ക് കൊടുക്കലായിരുന്നു ജോലി. ഇപ്പോൾ നിർമ്മാണ സാമഗ്രികൾ വാടകയ്ക്ക് കൊടുക്കുന്നുണ്ട്.

തട്ടിപ്പ് പണം ഉപയോഗിച്ച് വലപ്പാട്ടും ഇവർ വീട് വാങ്ങി. വീട്ടിലെ പരിശോധനയിൽ കാർ, മോട്ടോർ സൈക്കിൾ, ലാപ്പ് ടോപ്പ്, എ.ടി.എം കാർഡുകൾ, കംപ്യുട്ടർ എന്നിവ പിടിച്ചെടുത്തു.

മുങ്ങിയത് ബുധനാഴ്ച വൈകിട്ട്

ബുധനാഴ്ച വൈകിട്ടോടെയാണ് കൊല്ലം മുളങ്കാടകം നെല്ലിമുക്കിലെ വീട് പൂട്ടി മുങ്ങിയത്. രാത്രി ഏഴരയോടെ പൊലീസെത്തിയെങ്കിലും ഗേറ്റ് പുറത്ത് നിന്ന് പൂട്ടിയിരുന്നു. സാധാരണ ശനിയാഴ്ച രാത്രിയോടെയാണ് ധന്യ വീട്ടിലെത്തുന്നത്. പിതാവ് മോഹനും അമ്മ പൊന്നമ്മയും ഭർത്താവും സഹോദരിയും സഹോദരീ ഭർത്താവും ഈ വീട്ടിലാണ് താമസിച്ചിരുന്നത്. നേരത്തെ ദേശീയപാതയോരത്തുള്ള വീട്ടിലായിരുന്നു കുടുംബം. രണ്ട് വർഷം മുമ്പ് പഴയ വീടിന്റെ കോമ്പൗണ്ടിൽ നാലായിരം ചതുരശ്രയടിയോളം വിസ്തീർണമുള്ള രണ്ടുനില വീട് നിർമ്മിച്ചു.

ഓൺലൈൻ

റമ്മിക്ക് അടിമ

തട്ടിച്ചെടുത്ത കോടികൾ ഓൺലൈൻ റമ്മികളിക്കും ആഡംബര ജീവിതത്തിനും ഉപയോഗിച്ചെന്നാണ് വിവരം. രണ്ടു കോടിയിലേറെ രൂപ റമ്മികളിയിൽ നഷ്ടപ്പെട്ടെന്നും അറിയുന്നു. സ്ഥാപന അധികൃതരുടെ പരാതിയെ തുടർന്ന് വലപ്പാട് സി.ഐ എം.കെ.രമേഷിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു.