വടക്കാഞ്ചേരി : കലിതുള്ളി കാലവർഷം പെയ്‌തൊഴിഞ്ഞതോടെ സങ്കടക്കടലിലാണ് വടക്കാഞ്ചേരി നഗരത്തിലെ വ്യാപാരികൾ. ചൊവ്വാഴ്ച നഗരം വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് വ്യാപാരസ്ഥാപനങ്ങൾ തുറക്കാനായിരുന്നില്ല.
വെള്ളമൊഴിഞ്ഞപ്പോൾ നിത്യോപയോഗ സാധനങ്ങൾ, ബേക്കറി ഉത്പന്നങ്ങൾ, ആയുർവേദ സാമഗ്രികൾ, മരുന്നുകൾ, കമ്പ്യൂട്ടർ, ഇൻവെർട്ടർ, യു.പി.എസ്, ഗൃഹോപകരണ ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ എന്നിവയെല്ലാം വെള്ളം കയറി നശിച്ചു. ഓണക്കച്ചവടം പ്രതീക്ഷിച്ച് സ്റ്റോക്ക് ചെയ്തിരുന്ന ഉത്പന്നങ്ങൾ വലിയതോതിൽ നശിച്ചതായി വ്യാപാരികൾ അറിയിച്ചു. രണ്ട് കോടിയുടെ നാശനഷ്ടം സംഭവിച്ചതായിട്ടാണ് പ്രാഥമിക നിഗമനമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു. ഓട്ടുപാറയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി.
ആധുനിക യന്ത്രങ്ങളും, കട്ടിൽ, കിടക്ക എന്നിവയും നശിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. പല വ്യാപാരസ്ഥാപനങ്ങളും തുറക്കാൻ ഇനിയും ദിവസങ്ങൾ കഴിയണം. ചെളിയും, മണ്ണും സ്ഥാപനത്തിനുള്ളിൽ നിറഞ്ഞ നിലയിലാണ്. പുറമേ നിന്നുള്ള ജീവനക്കാരെയെത്തിച്ചാണ് ശുചീകരണം നടത്തുന്നത്. സർക്കാർ ഇടപെട്ട് നഷ്ടപരിഹാരം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.
വീടുകളിൽ വിഷപ്പാമ്പുകൾ
വെള്ളം കയറിയ വീടുകൾ ശുചീകരിക്കാനെത്തിയ വീട്ടുകാർക്ക് നേരിടേണ്ടി വരുന്നത് വിഷപ്പാമ്പുകളെയും. വടക്കാഞ്ചേരി ചാലിപ്പാടം റോഡിൽ അഡ്വ:മായാ ദാസിന്റെ വീട്ടിൽ നിന്ന് നിരവധി അണലിക്കുഞ്ഞുങ്ങളെ കണ്ടെത്തി. മുറികളിൽ നിന്നാണ് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. പരിസരത്തെ വീടുകളിലും സ്ഥിതി വിഭിന്നമല്ല.
വ്യാപാരികളുടെ രക്ഷയ്ക്ക് സർക്കാരെത്തണം
മഴ ശക്തമാകുമ്പോഴെല്ലാം കെടുതി അനുഭവിക്കേണ്ടവരായി വ്യാപാരികൾ മാറുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് അജിത് കുമാർ മല്ലയ്യ ആവശ്യപ്പെട്ടു. വിവിധ നികുതികളും ജി.എസ്.ടിയുമൊക്കെ കൃത്യമായി അടച്ച് വ്യാപാരം നടത്തുന്ന വ്യാപാരി സമൂഹത്തെ പ്രകൃതിദുരന്തമുണ്ടാകുമ്പോൾ അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. ഓണക്കച്ചവടത്തിനായി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുത്ത് സ്റ്റോക്ക് ചെയ്ത എല്ലാ ഉത്പന്നങ്ങളും നശിച്ചു. വലിയ കടക്കെണിയിലാണ് വ്യാപാരി സമൂഹം. നാശനഷ്ടത്തിന് പരിഹാരം കാണാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.