photo

പാലോട്: നന്ദിയോട് പഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. നന്ദിയോട് പഞ്ചായത്തിലെ പാലോട് ആശുപത്രി പരിസരം, പഴയ കെ.എസ്.ആർ.ടി.സി ഓഫീസ് പരിസരം, പച്ച ക്ഷേത്ര പരിസരം, ഓട്ടുപാലം, പച്ച, പാലുവള്ളി യു.പി സ്കൂൾ പരിസരം, കുശവൂർ ജംഗ്ഷൻ, കാലൻകാവ്, പൊട്ടൻചിറ, വട്ടപ്പൻകാട്, ആലുമ്മൂട് എന്നിവിടങ്ങളിലാണ് ഇരുചക്രവാഹനക്കാർക്കും, കാൽനടയാത്രക്കാർക്കും ഭീഷണിയായി തെരുവുനായ ശല്യമുള്ളത്. ഇതിനായി അധികാരികളുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്.

ആക്രമണകാരികൾ

രാത്രിയായാൽ തെരുവുനായ്ക്കൂട്ടം കൂടുതൽ ആക്രമണകാരികളാകുന്നതിനാൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ നിരവധി ഇരുചക്ര വാഹനയാത്രികരാണ് അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നത്. ഫാമുകളിൽ നിന്ന് ശേഖരിക്കുന്ന വേസ്റ്റുകൾ പൊതുനിരത്തിൽ തള്ളുന്നതിനാൽ മാലിന്യം ഭക്ഷിക്കാനെത്തുന്ന നായ്ക്കളുടെ ശല്യം നിയന്ത്രിക്കാനാകുന്നില്ല.

പ്രതിസന്ധിയിൽ

പൊതുജനങ്ങളെ ഉപദ്രവിക്കുന്നതോടൊപ്പം വളർത്തുമൃഗങ്ങളെയും ആക്രമിക്കാറുണ്ട്. നഗരത്തിൽ നിന്നു പിടികൂടിയ നായ്ക്കളെ ഗ്രാമീണ ജനവാസ മേഖലയിൽ കൊണ്ടുതള്ളുന്നതായും ആക്ഷേപമുണ്ട്. ഒഴിഞ്ഞ പറമ്പുകൾ,പണി പൂർത്തിയാകാത്ത കെട്ടിടങ്ങൾ, ഇടവഴികൾ തുടങ്ങിയ ഇടങ്ങളാണ് ഇവറ്റകളുടെ പ്രധാനതാവളം. പൊതുനിരത്തിലൂടെ നടന്നുപോകാനാത്ത സാഹചര്യമാണ് നിലവിലുള്ളത്.

നഗരപ്രദേശങ്ങളിൽ നിന്നും പിടികൂടുന്ന നായ്ക്കളെയാണ് ഈ മേഖലയിൽ തള്ളുന്നത്. ഇങ്ങനെയുള്ള നായ്ക്കളിൽ ഭൂരിഭാഗവും രോഗബാധിതരാണ് എന്നതാണ് പ്രതിസന്ധി.

ഷെൽറ്റർ ഒരുക്കണം

വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ നായ്ക്കൾക്കായി ഷെൽറ്റർ ഒരുക്കുന്നതിനായി കണ്ടെത്തിയത് പാങ്ങോട് പഞ്ചായത്തിലാണ്. ഒരേക്കർ സ്ഥലമാണ് പദ്ധതി നടത്തിപ്പിനായി വേണ്ടത്. എന്നാൽ പ്രഖ്യാപനം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ത്രിതല പഞ്ചായത്ത് ഭരണസമിതികൾക്ക് കഴിഞ്ഞിട്ടില്ല.

കൂടാതെ ഓരോ പഞ്ചായത്തും നിശ്ചിത തുക പദ്ധതിക്കായി നൽകണമെന്ന സർക്കാർ നിർദേശം പഞ്ചായത്തധികാരികൾ നാളിതുവരെ നടത്തിയിട്ടില്ല.

നിർദ്ദേശം പാലിക്കുന്നില്ല

ഓരോ പഞ്ചായത്തുകളിലും തെരുവുനായ്ക്കളുടെ എണ്ണം എടുക്കണമെന്ന നിർദ്ദേശം വന്നിട്ടും നടപടിക്രമങ്ങൾ പാലിക്കാതെ ഇരുന്നൂറോളം നായ്ക്കളുണ്ടെന്ന കണക്കാണ് പല പഞ്ചായത്തും സർക്കാരിലേക്ക് നൽകിയത്.

കുത്തിവയ്പ്പും

നാട്ടിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കൾക്കായി പ്രതിരോധ കുത്തിവയ്പിന് നന്ദിയോട് പഞ്ചായത്തിൽ തുടക്കമായെങ്കിലും ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞില്ല. നിലവിൽ 400 ലധികം തെരുവുനായ്ക്കൾക്ക് വാക്സിൻ നൽകിയതായും ശേഷിക്കുന്നവയെ കൂടി കണ്ടെത്തി വാക്സിൻ നൽകുമെന്നുമാണ് അധികാരികൾ അറിയിക്കുന്നത്.