ak-saseendran

തിരുവനന്തപുരം: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട മരണങ്ങളുടെ കണക്കുകൾ പെരുപ്പിച്ചുകാട്ടി വനംവകുപ്പിനെ ജനങ്ങളുടെ ശത്രുവാക്കാൻ ചിലർ ഗൂഢശ്രമം നടത്തുന്നതായി മന്ത്രി എ.കെ.ശശീന്ദ്രൻ. വനമഹോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വനം വകുപ്പിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നത് വകുപ്പിന്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട്.

വന്യജീവി ആക്രമണത്തിൽ ഒരാൾ പോലും മരിക്കാൻ പാടില്ല എന്നാണ് വകുപ്പിന്റെ നിലപാട്. 2016 മുതൽ 2024 വരെയുള്ള മരണങ്ങളുടെ കണക്ക് പെരുപ്പിച്ചു കാണിച്ചാണ് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നത്. ഇക്കാലയളവിൽ 848 പേർ മരിച്ചതിൽ 573പേരും നാട്ടിലെ പാമ്പുകടിയേറ്റാണ് മരണപ്പെട്ടതെന്ന സത്യം മറച്ചുവയ്ക്കുകയാണ്.

വനമിത്ര പുരസ്‌കാര വിതരണം, മികച്ച വിദ്യാവനത്തിനുള്ള അവാർഡ് വിതരണം, പുതിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ്, സംരക്ഷിത വനപ്രദേശങ്ങളെ കുറിച്ചുള്ള കോഫി ടേബിൾ ബുക്കിന്റെ പ്രകാശനം എന്നിവ മന്ത്രി നിർവഹിച്ചു. അഡി. ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ അദ്ധ്യക്ഷനായി. പരിസ്ഥിതി ഫിലിം ഫെസ്റ്റിവൽ ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ.കരുൺ ഉദ്ഘാടനം ചെയ്തു.