ക്രൗര്യസൂര്യൻ നേർമുകളിൽ.
കരിയാതെ, നീരുവറ്റാ-
തുലയാതെയാണ് നിൽപ്പ്.
തേൻപഴച്ചാറോർമ്മകൾ
സ്പന്ദിക്കും രക്തധമനികൾ
പ്രവഹിക്കുന്നുണ്ടിപ്പൊഴും.
കുതിച്ചു പായാനൊരുങ്ങി-
യിരുന്നൊരശ്വം, കടിഞ്ഞാൺ
മുറുകി കിതയ്ക്കാതെ കൂടെയും.
കനവും കനലും പൊള്ളിച്ച
കാഴ്ചകൾ കണ്ണീരണിയാതെ
കൂട്ടിനുണ്ടെപ്പൊഴും.
വിഷശാപമൊഴിയമ്പുകൾ
തറച്ച പടച്ചട്ട പിന്നിലൊരു
ഭാരമായ് ചേർന്നിരിപ്പുണ്ട്.
നേട്ടപ്പാച്ചിലിൽ പാദങ്ങൾ
പതിയാത്ത മണ്ണിലാകെ
നെടുവീർപ്പുകൾ ഇഴയുന്നുണ്ട്.
മാപ്പിൻ വിത്തുകൾ വിതറാ-
നറയ്ക്കാതെ, ഏതു മരുവിലും
തണലറിയുന്നുണ്ട്.
പകലന്തിയോളമുടുത്ത
പുഞ്ചിരിപ്പാടയുരിഞ്ഞ്
രാത്രികൾ ഉറങ്ങാതറിയുന്നുണ്ട്.
കിഴക്കു തേടാത്ത പടിഞ്ഞാറുകൾ
കാളിമ തീർക്കുമഗാധത-
യണിഞ്ഞ് ഭ്രമിപ്പിക്കാറുണ്ട്.
തലയുയർത്തി നിൽപ്പാണെങ്കിലും
കാലത്തിന് മദ്ധ്യമെന്നൊന്നില്ലല്ലോ!