വക്കം: ചിറയിൻകീഴ് താലൂക്കിൽ നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന കൈത്തറി സഹകരണ സംഘങ്ങളിൽ ഭൂരിഭാഗവും ഇന്ന് ഊടും പാവും നെയ്യാനാവാതെ വീർപ്പുമുട്ടുകയാണ്. പ്രവർത്തന മൂലധനത്തിന്റെ അഭാവവും കടഭാരവുമാണ് സംഘങ്ങൾ പൂട്ടാൻ കാരണം.
കടബാദ്ധ്യത എഴുതിത്തള്ളാൻ കേന്ദ്ര സർക്കാർ ചില പാക്കേജുകൾ കൊണ്ടുവന്നെങ്കിലും അവയിൽ ഉൾപ്പെടുത്തിയ നിബന്ധനകൾ പ്രാഥമിക കൈത്തറി സംഘങ്ങൾക്ക് നടപ്പാക്കാൻ കഴിയുന്നതല്ലെന്നും അനുവദിക്കപ്പെട്ട പാക്കേജിന്റെ ഗുണം മിക്ക സംഘങ്ങൾക്കും കിട്ടിയിട്ടില്ലെന്നും പരാതിയുണ്ട്.
കുറഞ്ഞ കൂലിനിരക്ക് കാരണം പുതുതായി തൊഴിലാളികൾ മേഖലയിലേക്കെത്താതായതും പ്രതിസന്ധിക്ക് ഒരു കാരണമാണ്.
പ്രതിദിനം 150രൂപ പോലും ലഭിക്കാത്ത തൊഴിലാളികളായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. ഇപ്പോഴുള്ള തൊഴിലാളികളെങ്കിലും നിലനിൽക്കണമെങ്കിൽ മിനിമം കൂലിനിരക്ക് പുതുക്കി നൽകണം.
ആശ്വാസം
ഇപ്പോഴത്തെ സർക്കാർ കൈത്തറി വസ്ത്ര പ്രചാരണം, സ്കൂൾ യൂണിഫോം പദ്ധതി എന്നിവ സംഘങ്ങളിലൂടെ നടപ്പാക്കിയതാണ് ആകെയുള്ള ആശ്വാസം. അതുപോലെ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് റിബേറ്റ് കുടിശ്ശികയില്ലാതെ നൽകിയത് സഹകരണസംഘങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു.
നഷ്ടത്തിലെത്തിച്ചു
യു.ഡി.എഫ് ഭരണകാലത്ത് കൈത്തറി ഉത്പാദനം കുറവായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള മിൽതുണികൾ കൈത്തറി മുദ്രവച്ച് വില്പന നടത്തുന്നത് വ്യാപകമായിരുന്നു. ഇതിന് കൈത്തറി ഉത്പന്നങ്ങളെക്കാൾ വില കുറവായതിനാൽ കൈത്തറി തുണിത്തരങ്ങളുടെ വില്പന കുറഞ്ഞു. ഇത് സംഘങ്ങളെ നഷ്ടത്തിലെത്തിച്ചു.
സംഘങ്ങൾ
ചിറയിൻകീഴ് താലൂക്കിൽ നഗരൂർ, ഒറ്റൂർ, കീഴാറ്റിങ്ങൽ, ചിറയിൻകീഴ്, കിഴുവിലം, കൈലാത്തുകോണം, വേങ്ങോട്, ആറ്റിങ്ങലിൽ അവനവഞ്ചേരി എന്നിവിടങ്ങളിലായി 9 സംഘങ്ങൾ പ്രവർത്തിച്ചിരുന്നു.
ഇപ്പോൾ ഭാഗികമായി അവനവഞ്ചേരി, കൈലാത്തുകോണം, കിഴുവിലം എന്നീ മൂന്നു സംഘങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്.
ചിറയിൻകീഴ് താലൂക്കിലെ തൊഴിലാളികൾ
മുൻപ് - 4800ലധികം
ഇപ്പോൾ - 150ൽ താഴെ
സ്കൂൾ യൂണിഫോം നിർമ്മാണം കൈത്തറി സംഘങ്ങളെ ഏല്പിച്ചത് കൊണ്ടുമാത്രമാണ് ഇപ്പോൾ മൂന്നു സംഘങ്ങളെങ്കിലും നിലനിൽക്കുന്നത്. 21ഇനം ഉത്പന്നങ്ങൾ കൈത്തറി മാത്രമേ നിർമ്മിക്കാവൂ എന്ന റിസർവേഷൻ എടുത്തു കളഞ്ഞതാണ് സംഘങ്ങളെ തളർത്തിയത്.
പവർലൂംവഴി കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ വന്നതോടെ ഗുണമേന്മ നോക്കാതെ ഉപഭോക്താക്കൾ അവ വാങ്ങാൻ തുടങ്ങി.
ചിതലരിച്ച്
ഗുണമേന്മയുള്ള കൈത്തറി ഡബിൾ മുണ്ടിന് ഇന്ന് 700രൂപ കൊടുക്കണം. എന്നാൽ പവർലൂമിലെ മുണ്ടിന് 250രൂപയേ വിലയുള്ളൂ. യൂസ് ആൻഡ് ത്രോ സംസ്കാരം വന്നതോടെ ഗുണമേന്മ ജനം നോക്കാതെയായി. പൂട്ടിക്കിടക്കുന്ന കൈത്തറി സംഘങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ സാധന സാമഗ്രികൾ ചിതലരിക്കുകയാണ്.