തിരുവനന്തപുരം: മൃഗശാലയിൽ പുതിയ ഹിപ്പോ കുഞ്ഞ് പിറന്നു. പതിനഞ്ച് വയസുള്ള ലക്ഷ്മി എന്ന പെൺ ഹിപ്പോയാണ് ഇന്നലെ രാത്രി ആൺ കുഞ്ഞിന് ജന്മം നൽകിയത്.ബബ്ളുവെന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. കുഞ്ഞ് പൂർണ ആരോഗ്യവാനായിരിക്കുന്നുവെന്ന് മൃഗശാല അധികൃതർ പറഞ്ഞു. മൃഗശാലയിലെ ഡോക്ടർ നികേഷ് കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുഞ്ഞിനെയും അമ്മയെയും ചികിത്സിക്കുന്നത്.

11 വയസുകാരൻ ഗോകുലാണ് അച്ഛൻ. മനുഷ്യരെ കാണുമ്പോൾ പ്രകോപിതരാകാൻ സാദ്ധ്യതയുള്ളതിനാൽ ഹിപ്പോ കൂട്ടിനടുത്തേക്ക് കാഴ്ചക്കാരെ നിയന്ത്രിക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏപ്രിൽ 7ന് ബിന്ദു എന്ന മറ്റൊരു ഹിപ്പോ ഒരു പെൺ കുഞ്ഞിന് ജന്മം നൽകിയിരുന്നു.ബബ്ലി എന്ന് പേരിട്ട ഈ കുഞ്ഞ് അമ്മയ്ക്കൊപ്പം മറ്റുള്ള ഹിപ്പോകളുടെ കൂട്ടത്തിലേക്ക് ചേർന്നുകഴിഞ്ഞു.നിലവിൽ ഒരു ആൺ ഹിപ്പോയും പൂർണവളർച്ചയെത്തിയ അഞ്ച് പെൺ ഹിപ്പോകളുമാണ് തിരുവനന്തപുരം മൃഗശാലയിലുള്ളത്. ഇപ്പോ ഒരു കുഞ്ഞ് കൂടി ജനിച്ചതോടെ രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെ എട്ട് ഹിപ്പോകളാണ് തിരുവനന്തപുരം മൃഗശാലയിലുള്ളത്.

പ്രജനനകാലം

ആൺ ഹിപ്പോകൾ പൊതുവെ ഏഴ് മുതൽ പത്ത് വയസിലും പെൺ ഹിപ്പോകൾ അഞ്ച് മുതൽ ഏഴ് വയസിലുമാണ് പ്രജനനശേഷി കൈവരിക്കുന്നത്.സാധാരണയായി വെള്ളത്തിൽ വച്ചുതന്നെയാണ് ഹിപ്പോകൾ പ്രസവിക്കാറുള്ളത്. ജനിച്ചയുടൻ തന്നെ മിനിറ്റുകളോളം വെള്ളത്തിനടിയിൽ ശ്വാസമടക്കി ഇരിക്കാൻ ഹിപ്പോ കുഞ്ഞുങ്ങൾക്ക് സാധിക്കും. അമ്മ ഹിപ്പോകൾ കുഞ്ഞുങ്ങൾക്ക് പാലൂട്ടുന്നതും വെള്ളത്തിനടിയിൽ വച്ചു തന്നെയാണ്. ചെറിയ കൂട്ടങ്ങളായി ജീവിക്കുന്ന ഹിപ്പോകൾ പ്രസവമടുക്കുന്നതോടെ കൂട്ടത്തിൽ നിന്ന് മാറി ആഴംകുറഞ്ഞ ഭാഗത്ത് പ്രസവിക്കുകയും പ്രസവശേഷം കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ കൂട്ടത്തിലേക്ക് കുഞ്ഞുമായി തിരികെ വരികയും ചെയ്യും.