vishnu

വിതുര: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാൻ ആർ.വി.വിഷ്ണുവിന് ജന്മനാട്ടിൽ സ്മൃതി മന്ദിരം ഒരുങ്ങുന്നു. ചെറ്റച്ചൽ ഫാം ജംഗ്ഷനിൽ അനിഴം ഹൗസിൽ ആർ.വി.വിഷ്ണുവിന് നന്ദിയോട്, വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പൊട്ടൻചിറയിലാണ് നാട്ടുകാരുടെ സഹകരണത്തോടെ സ്മൃതിമന്ദിരം നിർമ്മിക്കുന്നത്.

ഇതിനായി വിഷ്ണുവിന്റെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് വിഷ്ണുസ്മൃതി എന്നപേരിൽ വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചു. കൂടാതെ വിഷ്ണുവിന്റെ ജൻമനാടിന് വിഷ്ണുനഗർ എന്ന പേര് നൽകുവാനും തീരുമാനിച്ചിട്ടുണ്ട്. സ്മൃതിമന്ദിരത്തിൽ വായനശാല, ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവയും ഉണ്ടാകും. വിഷ്ണുവിന് ആദരാഞ്ജലി അർപ്പിച്ച് ഫാം ജംഗ്ഷനിൽ അനുസ്മരണ യോഗം നടത്തി. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ്, നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജാരാജീവൻ, ജില്ലാപഞ്ചായത്തംഗം സോഫിതോമസ്, മുൻജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവർ പങ്കെടുത്തു. സ്മൃതിമന്ദിരം നിർമ്മാണത്തിന്റെ ഭാഗമായി പൊട്ടൻചിറയിൽ ചേർന്ന സ്വാഗത സംഘരൂപീകരണയോഗത്തിൽ ശ്രീകുമാറിനെ ചെയർമാനായും മണിക്കുട്ടനെ കൺവീനറായും തിരഞ്ഞെടുത്തു.