mar

വക്കം: കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ലിറ്റർ ബിന്നുകൾ നശിക്കുന്നു. അഞ്ച് ലക്ഷം മുടക്കി സ്ഥാപിച്ച ബിന്നുകളിൽ നിന്ന് മാലിന്യം നിക്കംചെയ്യാതെ ബിന്നുകൾക്ക് ചുറ്റും മാലിന്യകൂമ്പാരമായി.

അഞ്ച് ലക്ഷം രൂപയുടെ പദ്ധതിയിൽ, ഒരെണ്ണത്തിന് 9,777 രൂപയാണ് ചെലവായത്. പദ്ധതി പ്രകാരം കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 51 ബിന്നുകളുണ്ട്. ശുചിത്വമിഷന്റെ അർബൻ ആഗ്ലോമെറേഷൻ ഫണ്ട്‌ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഒരു ബോക്സിൽ കടലാസ് പേപ്പറുകളും മറ്റൊരു ബ്ലോക്സിൽ പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും നിക്ഷേപിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ 2023 ഒക്ടോബറിൽ നടപ്പിലാക്കിയ പദ്ധതിയുടെ തുടക്കം മുതലേ ആശയക്കുഴപ്പങ്ങളും ഉടലെടുത്തു. ബിന്നുകളിൽ നിറയുന്ന വേസ്റ്റ് നീക്കം ചെയ്യുന്ന പ്രവർത്തികൾ ആരെ ഏൽപ്പിക്കണമെന്നത് കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിന് തലവേദനയായി. ആദ്യ ഘട്ടത്തിൽ ഹരിത കർമ്മ സേന പ്രവർത്തകർ ഇടവിട്ടുള്ള ദിവസങ്ങളിൽ ലിറ്റർ ബിന്നിൽ നിന്നുള്ള മാലിന്യം ശേഖരിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നു. എന്നാൽ,​ ഇതിനായി ഹരിതകർമ്മസേന പ്രവർത്തകർക്ക് ഔദ്യോഗികമായി അറിയിപ്പ് നൽകിയിരുന്നില്ലെന്നും പറയപ്പെടുന്നു. ഇതോടെ, സ്ഥാപിച്ച 51 ബിന്നുകളും ആദ്യ ആഴ്ചകളിൽ തന്നെ നിറഞ്ഞു. പിന്നീട് ബിന്നുകൾക്ക് ചുറ്റുമായി മാലിന്യ നിക്ഷേപം.