തിരുവനന്തപുരം:കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ അമാന്തം ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭ മീഡിയ ആൻഡ് പാർലമെന്റ് സ്റ്റഡീസും സംസ്ഥാന പരിസ്ഥിതി വകുപ്പും യൂണിസെഫും സംയുക്തമായി സാമാജികർക്കായി സംഘടിപ്പിച്ച ഇന്ററാക്ടീവ് സെഷൻ ശങ്കരനാരായണൻ തമ്പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പും ജനങ്ങളുടെ ഉപജീവനവും സംരക്ഷിച്ചുകൊണ്ടുള്ള വികസനത്തിന് ഊന്നൽ നൽകിയാവണം കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെ നേരിടേണ്ടത് . ഇതിന് ഫലപ്രദമായി നേതൃത്വം നൽകേണ്ടവരാണ് ജനപ്രതിനിധികൾ. പ്രകൃതിക്ഷോഭങ്ങൾ ഏൽപ്പിക്കുന്ന ആഘാതങ്ങൾ നമുക്ക് വിലങ്ങ് തടിയാവുന്ന സാഹചര്യം ഉണ്ടാകരുത്.

പരിസ്ഥിതി വകുപ്പ് തയ്യാറാക്കിയ കാലാവസ്ഥാ വ്യതിയാന കർമ്മപദ്ധതി അവതരിപ്പിക്കുക, കേരളം നേരിടുന്ന കാലാവസ്ഥാ സംബന്ധിയായ വെല്ലുവിളികളെക്കുറിച്ചുള്ള ചർച്ചകൾ ഉയർത്തിക്കൊണ്ടുവരുക, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്ന പ്രവർത്തനങ്ങൾക്ക് വേണ്ട സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തുക, പ്രാദേശികമായ പദ്ധതികൾ രൂപീകരിച്ച് പ്രകൃതിസംരക്ഷണം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സാമാജികർക്കായി യൂണിസെഫുമായി ചേർന്ന് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

സ്പീക്കർ എ. എൻ. ഷംസീർ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതിപ്രശ്നങ്ങൾ സംബന്ധിച്ച 24 ചോദ്യങ്ങൾ ഈ മൂന്ന് വർഷത്തെ നിയമസഭ സമ്മേളനത്തിൽ ഉയർന്നതായും കേരള നിയമസഭ കാലാവസ്ഥാവ്യതിയാനത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാറുന്ന കാലവസ്ഥയ്ക്ക് അനുസരിച്ച് കാർഷിക കലണ്ടറിൽ മാറ്റം വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. പരിസ്ഥിതി സംബന്ധിച്ച സമിതിയുടെ അദ്ധ്യക്ഷൻ ഇ. കെ. വിജയൻ എം. എൽ. എ., തമിഴ്നാടിനും കേരളത്തിനും വേണ്ടിയുള്ള യൂണിസെഫ് ഓഫീസ് സോഷ്യൽ പോളിസി ചീഫ് കെ. എൽ. റാവു ,ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ,നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണ കുമാർ,മന്ത്രിമാർ, നിയമസഭാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.