തിരുവനന്തപുരം: 2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയിക്കുന്നതിന് സർക്കാർ ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സുധീർ മിശ്ര ചെയർമാനായ ജൂറിയെ നിയോഗിച്ചു. സംവിധായകൻ പ്രിയനന്ദനൻ, അഴകപ്പൻ എന്നിവർ പ്രാഥമിക വിധിനിർണയ സമിതിയിലെ സബ് കമ്മിറ്റികളുടെ ചെയർമാൻമാരാകും. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി,എഴുത്തുകാരൻ എൻ.എസ് മാധവൻ,ആൻ അഗസ്റ്റിൻ,സംഗീത സംവിധായകൻ ശ്രീവൽസൻ ജെ. മേനോൻ അന്തിമ വിധിനിർണയ സമിതിയിൽ അംഗങ്ങളാകും. ഛായാഗ്രഹകൻ പ്രതാപ് പി.നായർ, എഡിറ്റർ വിജയ് ശങ്കർ, തിരക്കഥാകൃത്തുക്കളായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വിനോയ് തോമസ്, എഴുത്തുകാരി ഡോ.മാളവിക ബിന്നി, ശബ്ദലേഖകൻ സി.ആർ ചന്ദ്രൻ എന്നിവരാണ് പ്രാഥമിക സമിതിയിലെ അംഗങ്ങൾ. ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ, രചനാ വിധിനിർണയ സമിതികളിൽ മെമ്പർ സെക്രട്ടറിയായിരിക്കും. ചലച്ചിത്രനിരൂപകയായ ഡോ.ജാനകി ശ്രീധരൻ രചനാവിഭാഗം ജൂറി ചെയർപേഴ്സൺ. ഡോ.ജോസ് കെ. മാനുവൽ, ഡോ. ഒ.കെ സന്തോഷ് എന്നിവരാണ് മറ്റ് അംഗങ്ങൾ.