തിരുവനന്തപുരം : സ്ഥാനമാനങ്ങൾ വരും പോകും, അതെല്ലാം ഈശ്വരൻ തരുന്നതാണ്, അതിൽ അഹങ്കരിക്കുതെന്നും ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് പറഞ്ഞു. പൂജപ്പുര ശ്രീചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ പ്രേംനസീർ സുഹൃത് സമിതിയുടെ പുരസ്‌കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമയിൽ ഉയരങ്ങളിൽ നിൽക്കുമ്പോഴും ആൾരൂപമായിരുന്നു പ്രേംനസീറെന്ന് അദ്ദേഹം അനുസ്മരിച്ചു.
പ്രേംനസീർ സാഹിത്യശ്രേഷ്ഠ പുരസ്ക്കാരം ഡോ.എം.ആർ.തമ്പാനും ചലച്ചിത്രശ്രേഷ്ഠ നടൻ മണിയൻപിള്ള രാജുവും, സംഗീത പ്രതിഭ പുരസ്‌കാരം ഗായകൻ അരവിന്ദ് വേണുഗോപാലും, മാദ്ധ്യമ ശ്രേഷ്ഠ മലയാള മനോരമ തിരുവനന്തപുരം ബ്യൂറോചീഫ് സുജിത് നായരും, കർമ്മശ്രേഷ്ഠ സാമൂഹ്യപ്രവർത്തകൻ ഡോ.വി.അശോകും ഏറ്റുവാങ്ങി.
മികച്ച നടൻ ജോജു ജോർജ്, മികച്ച സംവിധായകൻ രോഹിത്.എം.ജി.കൃഷ്ണൻ, കഥാപ്രസംഗ കലാരത്ന വഞ്ചിയൂർ പ്രവീൺകുമാർ തുടങ്ങിയവർക്ക് ചലച്ചിത്ര പുരസ്‌കാരങ്ങൾ നൽകി. ബംഗാൾ ഗവർണറുടെ എക്‌സലൻസ് അവാർഡുകൾ ഡോ. എം.ജി. ശശിഭൂഷൺ, ഡോ.വി.രാജകൃഷ്ണൻ എന്നിവർക്ക് വിതരണം ചെയ്തു.കുട്ടിക്കുപ്പായം സിനിമയുടെ 60ാം പിറന്നാൾ ആഘോഷം ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ നിർവഹിച്ചു. അടൂർപ്രകാശ് എം.പി, പ്രേംനസീർ സുഹൃത് സമിതി സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, മുഖ്യരക്ഷാധികാരി എസ്. രാജശേഖരൻ നായർ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ,സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.