waste

തിരുവനന്തപുരം: പൊതുനിരത്തിലും ജലാശയത്തിലും മാലിന്യം നിക്ഷേപിക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെ കടുത്ത നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഉത്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും.

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ടാണ് യോഗം ചേർന്നത്.

തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നം പരിഹിക്കാനുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ടിലെ വകുപ്പുകൾ ഉപയോഗിക്കും. ജില്ല കളക്ടറുടെ മേൽനോട്ടത്തിൽ സബ് കളക്ടറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സ്‌പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തും. മേജർ ഇറിഗേഷൻ, കോർപ്പറേഷൻ, റെയിൽവേ എന്നീ മൂന്നു വിഭാഗങ്ങളുടെയും ഏകോപനം ഉറപ്പാക്കും.

ആമയിഴഞ്ചാൻ രക്ഷാദൗത്യത്തിൽ സാഹസികമായി പങ്കെടുത്തവരെ, പ്രത്യേകിച്ച് സ്‌കൂബ ടീമിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. സാംക്രമിക രോഗങ്ങൾ തടയാൻ മാലിന്യ നീക്കം പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓൺലൈനായി ചേർന്ന യോഗത്തിൽ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും എം.എൽ.എമാരും തിരുവനന്തപുരം മേയറും പങ്കെടുത്തു. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും സന്നിഹിതരായി.

മാലിന്യ സംസ്‌കരണം ഉറപ്പാക്കണം

1. എല്ലാ ദിവസവും ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം റെയിൽവേ ഉറപ്പാക്കണം.തമ്പാനൂർ റെയിൽവേ സ്റ്റേഷനിലൂടെ ഒഴുകുന്ന 130 മീറ്റർ നീളമുള്ള ടണൽ റെയിൽവേ ശുചീകരിക്കണം. ട്രെയിനുകളിൽ നിന്നു ശേഖരിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നുവെന്ന് റെയിൽവേ ഉറപ്പാക്കണം.

2. തോടിന്റെ രണ്ട് ഭാഗത്തുള്ള ഫെൻസിംഗിന്റെ അറ്റകുറ്റപ്പണി ഇറിഗേഷൻ വകുപ്പ് നടത്തും. 2000 മീറ്ററിൽ പുതുതായി സ്ഥാപിക്കേണ്ട ഫെൻസിംഗിന്റെ പണി ഉടൻ തുടങ്ങും.രാജാജി നഗറിന്റെ മദ്ധ്യഭാഗത്തുള്ള പാലത്തിനു സമീപവും നഗർ അവസാനിക്കുന്ന ഭാഗത്തും രണ്ട് ട്രാഷ് ബൂമുകൾ കോർപ്പറേഷൻ സ്ഥാപിക്കും.

3. മാലിന്യ സംസ്‌കരണ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് ഫയർ & റസ്‌ക്യു നേതൃത്വത്തിൽ പരിശീലനം. 40 എ ഐ ക്യാമറകൾ സ്ഥാപിച്ച് പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പിക്കും.