ramssethu
ഐ.എസ്.ആർ.ഒ. തയ്യാറാക്കിയ രാമസേതു ഭൂപടം

 സമഗ്ര പഠനത്തിന് ഉപകരിക്കും

തിരുവനന്തപുരം: ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്കുള്ള രാമസേതുവിന്റെ ഭൂപടം തീർത്ത് ഐ.എസ്.ആർ.ഒ. നാസയുടെ ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണിത്. ഇത്ര വ്യക്തതയുള്ള ഭൂപടം ആദ്യമാണ്. രാമസേതുവിനെ കുറിച്ച് കൂടുതൽ പഠനത്തിന് ഇതു സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.

രാവണനിൽ നിന്ന് സീതയെ രക്ഷിക്കാൻ ശ്രീരാമൻ വാനരസേനയുടെ സഹായത്തോടെ നിർമ്മിച്ചതാണ് രാമസേതുവെന്നാണ് ഹിന്ദുമത വിശ്വാസം. പാലം മിത്താണെന്നും കടലിൽ സ്വാഭാവികമായി രൂപം കൊണ്ടതാണെന്നും തർക്കമുണ്ട്. രാമസേതു സ്ഥിതിചെയ്യുന്നിടത്ത് ആഴം വളരെ കുറവായതിനാൽ കപ്പൽ ഉപയോഗിച്ചുള്ള മാപ്പിംഗ് സാദ്ധ്യമായിരുന്നില്ല.

തമിഴ്നാട്ടിലെ രാമേശ്വരം ധനുഷ്‌കോടി മുതൽ ശ്രീലങ്കയിലെ മാന്നാർ ദ്വീപിലെ തലൈമന്നാർ വരെയാണ് രാമസേതുവിന്റെ കിടപ്പ്. ധനുഷ്‌കോടിക്ക് 48 കിലോമീറ്റർ അടുത്താണ് ശ്രീലങ്കയിലെ ഗൾഫ് ഒഫ് മാന്നാർ. എ.ഡി ഒമ്പതാം നൂറ്റാണ്ടിൽ പേർഷ്യൻ നാവികർ 'സേതു ബന്ധൈ' അഥവാ ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന കടൽ പാലം എന്നാണ് വിളിച്ചിരുന്നത്. ഇതിന്റെ ചില ഭാഗങ്ങൾ വേലിയിറക്ക സമയത്ത് കടലിന് മുകളിൽ കാണാം. രാമേശ്വരം ക്ഷേത്രരേഖകൾ പ്രകാരം 1480വരെ പാലം വെള്ളത്തിന് മുകളിലായിരുന്നു. ചുഴലിക്കാറ്റിൽ പാലം മുങ്ങിയതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌.

ചുണ്ണാമ്പുകല്ല്;

100 മീറ്റർ വീതി

 29 കിലോമീറ്റർ നീളത്തിലുള്ള ഭാഗമാണ് മാപ്പുചെയ്തത്. ചുണ്ണാമ്പുകല്ലാണ്. കടലിന്റെ അടിത്തട്ടിൽ നിന്ന് എട്ട് മീറ്റർ വരെ ഉയരമുണ്ട്. 100 മീറ്റർ വരെ വീതിയും

 നാസയുടെ ഐ.സി.ഇ സാറ്റ് ഉപഗ്രഹം 2018 മുതൽ 2023 വരെ പകർത്തിയ രണ്ട് ലക്ഷത്തോളം ചിത്രങ്ങളും മാപ്പിംഗിന് ഉപയോഗിച്ചു

 നൂതന ലേസർ സാങ്കേതികവിദ്യയും വാട്ടർ പെനിട്രേറ്റഡ് ഫൊട്ടോണുകളും ഉപയോഗിച്ചാണ് നാസ ഉപഗ്രഹം ചിത്രങ്ങൾ പകർത്തിയത്

 ഡാറ്റാകൾ ഐ.എസ്.ആർ.ഒയുടെ ജോധ്പൂർ, ഹൈദരാബാദ് റിമോട്ട് സെൻസിംഗ് സെന്ററുകളിൽ വിശകലനം ചെയ്തു

 മാന്നാർ ഉൾക്കടലിനും പാക്ക് കടലിടുക്കിനും ഇടയിൽ 2 മുതൽ 3 മീറ്റർ വരെ ആഴമുള്ള 11 ഇടുങ്ങിയ ചാലുകളും കണ്ടെത്തി