വെഞ്ഞാറമൂട്: ഒരിടവേളയ്ക്കുശേഷം വഴിയോരങ്ങൾ കീഴടക്കി മാങ്കോസ്റ്റിൻ.ഡ്രാഗൺ ഫ്രൂട്ട്,റംബൂട്ടാൻ തുടങ്ങിയ വിദേശ പഴങ്ങൾക്കു ശേഷം ഇപ്പോൾ വഴിയരികിലെ താര സുന്ദരിയായിരിക്കുകയാണ് മാങ്കോസ്റ്റിൻ. വാങ്ങാമെന്നു വിചാരിച്ച് വണ്ടി നിറുത്തി ഇറങ്ങി വില ചോദിച്ചാൽ ഞെട്ടും... കിലോയ്ക്ക് 300 രൂപയാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലൂടെയാണ് മലയാളിക്ക് മാങ്കോസ്റ്റിനെ പരിചയം.
നാട്ടിൻപുറങ്ങളിൽ ഈ മരമുണ്ടെങ്കിലും കായ്ഫലം കുറവാണ്. കോന്നിയിൽ നിന്നാണ് ഇവിടങ്ങളിൽ മാങ്കോസ്റ്റിൻ എത്തുന്നത്. അച്ചൻകോവിലിന്റെ തീരങ്ങളിലും ഇപ്പോൾ ഇത് കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കിലോയ്ക്ക് 150 മുതൽ 200 രൂപ വരെയായിരുന്നു.
വളരെ പതുക്കെ മാത്രം വളരുന്ന ഈ മരം വിത്തു പാകി മുളപ്പിക്കാൻ പാടാണ്.നട്ട് 6,7 വർഷം മുതൽ വിളവെടുക്കാൻ സാധിക്കും. പ്രായമായ ഒരു മരത്തിൽ നിന്ന് പ്രതിവർഷം രണ്ടായിരത്തോളം പഴങ്ങൾ ലഭിക്കും.
ഇന്തോനേഷ്യക്കാരി
മാങ്കോസ്റ്റീൻ എന്ന പൊതുനാമത്തിൽ അറിയപ്പെടുന്ന പർപ്പിൾ മാങ്കോസ്റ്റീൻ ഇന്തോനേഷ്യ രാജ്യത്ത് ഉത്ഭവിച്ച ഒരു മരമാണ്.ഇത് 7 മുതൽ 25 മീറ്റർ വരെ വളരുന്നു. പഴം കടുത്ത ചുവന്ന നിറത്തിലുള്ളതും മധുരമുള്ളതുമാണ്.
പഴങ്ങളുടെ റാണി
പഴങ്ങളുടെ റാണി എന്നാണ് മാങ്കോസ്റ്റീൻ അറിയപ്പെടുന്നത്. വളരെ രുചികരമായ ഈ ഫലത്തിന് ചുറ്റും കാലിഞ്ച് കനത്തിലുള്ള ഒരു ആവരണമുണ്ട്. ഇവയുടെ കട്ടിയുള്ള പുറംതോടിനുള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യമായവ.അല്പം പുളിയോടുകൂടിയ മധുരമുള്ള പഴമാണ്.