പാലോട്: ഒരു നാടിന്റെ സ്വപ്ന പദ്ധതിയായ പാലോട് ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റിനായി നിർമ്മിച്ച താത്കാലിക കെട്ടിടം കാടുകയറിക്കിടക്കുന്നു. നെടുമങ്ങാട് അഗ്നിരക്ഷാനിലയത്തിന്റെ ടേൺ ഔട്ട് ഏരിയയിൽ ഉൾപ്പെടുന്നതാണ് പാലോട്. ജില്ലയിലെ ഏറ്റവും വലിയ പടക്കനിർമ്മാണ മേഖലയാണ് ഇവിടം. പടക്കനിർമ്മാണത്തിനിടെ കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചിരുന്നു. ഇവിടെ ഫയർഫോഴ്സ് സംഘം എത്തിയത് വിതുരയിൽ നിന്നും നെടുമങ്ങാട്ടു നിന്നുമാണ്.
വാമനപുരം നദിയിൽ വെള്ളത്തിൽ വീണ് മരിച്ച വിദ്യാർത്ഥിയെ കരയ്ക്കെത്തിച്ചതും ചെറ്റച്ചൽ രണ്ടുപേർ വെള്ളത്തിൽ വീണപ്പോൾ എത്തിയതും വിതുരയിൽ നിന്നാണ്. പാലോട് ഫയർഫോഴ്സ് യൂണിറ്റ് ഉണ്ടായിരുന്നെങ്കിൽ സമയം ലാഭിക്കാമായിരുന്നു. ദേശീയ സസ്യോദ്യാനവും എണ്ണപ്പന ഗവേഷണ കേന്ദ്രവും,സംസ്ഥാന വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും,സംസ്ഥാന സ്കൗട്ട് പരിശീലന കേന്ദ്രവും വനംവകുപ്പിന്റെ അരിപ്പ ട്രൈനിംഗ് സെന്ററും ഉൾപ്പെടുന്ന മേഖലയാണ് ഇവിടം. മഴക്കാലമായതോടെ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുകയാണ്.
മനുഷ്യാവകാശ കമ്മിഷൻ ഇടപെടൽ
ഫയർഫോഴ്സ് യൂണിറ്റ് ഓഫീസ് മന്ദിരം നിർമ്മാണം നീണ്ടപ്പോൾ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടിരുന്നു. പ്രകൃതി ദുരന്തങ്ങൾക്ക് സാദ്ധ്യതയേറിയ പ്രദേശമായതുകൊണ്ട് ഫയർ സ്റ്റേഷൻ ആവശ്യമാണെന്നും ഇതിനുള്ള നടപടികൾ സർക്കാർ തലത്തിൽ അടിയന്തരമായി സ്വീകരിക്കണമെന്നും 2019ൽ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ജെ.ബി.കോശി നിർദ്ദേശം നൽകിയെങ്കിലും ഒന്നും നടന്നില്ല.
അടിയന്തരമായി ഫയർഫോഴ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പദ്ധതി ഇതുവരെ
2015ജൂൺ 20നാണ് പദ്ധതി പ്രഖ്യാപിച്ചത്. സ്ഥലം എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ പാലോട് സർക്കാർ ആശുപത്രിക്കു സമീപം അര ഏക്കർ സ്ഥലം ഫയർ സ്റ്റേഷൻ നിർമ്മാണത്തിനായി വിട്ടു നൽകിയെങ്കിലും ഏഴു വർഷം പിന്നിട്ടപ്പോൾ താത്കാലിക ഷെഡുകളുടെ നിർമ്മാണം മാത്രമാണ് നടന്നത്. 2015ൽ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പട്ടികവർഗ വികസന ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച പ്രവൃത്തികളാണ് ഇപ്പോൾ ഇഴയുന്നത്.
തുറന്ന് പ്രവർത്തിക്കാത്തതിന് കാരണം
വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുളള പാലോട് വില്ലേജിലെ സർവേ നമ്പർ 1460 ൽ 34.5 സെന്റ് സ്ഥലമാണ് ഫയർസ്റ്റേഷൻ നിർമ്മാണത്തിനായി നൽകിയത്. എം.എൽ.എയുടെ 2020-21 മണ്ഡലം പ്രത്യേക വികസന നിധിയിൽ നിന്ന് 10 ലക്ഷം രൂപ വകയിരുത്തിയാണ് മന്ദിര നിർമ്മാണം പൂർത്തിയാക്കിയത്. ഇവിടെ രണ്ട് മൊബൈൽ ടാങ്ക് യൂണിറ്റുകൾ, പാർക്കിംഗ് സ്ഥലം, ഗ്യാരേജ്,ഓഫീസ്,വിശ്രമമുറി, 2 ടോയ്‌ലെറ്റുകൾ,കുടിവെളള സംവിധാനം എന്നിവ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ ജീവനക്കാർക്കും വാഹനങ്ങൾ പാർക്കു ചെയ്യാനുള്ള സൗകര്യങ്ങളും അപര്യാപ്തമാണെന്നാണ് ഡിപ്പാർട്ട്മെന്റിന്റെ മറുപടി.