തിരുവനന്തപുരം: പൊഴിയൂർ ഹാർബറിൽ ആദ്യഘട്ട പുലിമുട്ട് നിർമ്മാണം ഒക്ടോബറിൽ ആരംഭിക്കും. കഴിഞ്ഞ ദിവസം ഹാർബറിലെ ആദ്യഘട്ട പുലിമുട്ട് നിർമ്മാണത്തിന് 5 കോടി ധനവകുപ്പ് അനുവദിച്ചിരുന്നു.

ഇനി സാങ്കേതിക അനുമതി ലഭിക്കാനുണ്ട്.ഇതു കഴിഞ്ഞാണ് ടെൻഡർ നടപടികളിലേക്ക് കടക്കുന്നത്.ഇതിന് രണ്ടുമാസമെങ്കിലുമെടുക്കും. തുടർന്നാണ് ഒക്ടോബറിൽ നിർമ്മാണം ആരംഭിക്കാനാകുന്നത്.

ടെൻഡർ നടപടികളെല്ലാം വേഗത്തിലാക്കാൻ ഹർബ‌ർ എൻജിനിയറിംഗ് ചീഫ് എൻജിനിയറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.ഇതുകഴിഞ്ഞുള്ള നിർമ്മാണത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ലഭിക്കേണ്ട തുകയ്ക്കായി കത്ത് നൽകും.പാരിസ്ഥിതിക പഠനം പൂർത്തിയാക്കാൻ വൈകിയത് മൂലമാണ് പൊഴിയൂർ ഫിഷിംഗ് ഹാർബർ നിർമ്മാണം ഇഴഞ്ഞത്.പൊഴിയൂർ ഹാർബർ യാഥാർത്ഥ്യമാകുമ്പോൾ സംസ്ഥാനത്തെ തന്നെ രണ്ടാമത്തെ വലിയ ഹാർബറായി മാറും.

നിർമ്മാണത്തിന് പഠനം

പുലിമുട്ട് നിർമ്മിക്കുന്നതിന് മുൻപേ ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ നേൃത്വത്തിൽ പഠനം നടത്തിയിരുന്നു.കടലിലെ തിരയനുസരിച്ച് ഏത് രീതിയിൽ നിർമ്മാണം നടത്താമെന്ന പഠനമാണ് നടത്തിയത്.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാകും നിർമ്മാണം ആരംഭിക്കുന്നത്.മുതലപ്പൊഴിയിൽ കൃത്യമായി പഠനം നടത്താതെ അശാസ്ത്രീയമായി നിർമ്മിച്ച ഹാർബറും പുലിമുട്ടും വിതച്ച ദുരന്തം പാഠമാക്കിയാണ് വകുപ്പു തന്നെ പഠനത്തിന് മുന്നിട്ടിറങ്ങിയത്.നിലവിൽ ഹാർബർ നിർമ്മാണത്തിന്റെ ഏകദേശ ഡിസൈനും പൂർത്തിയായി.ഇത് മന്ത്രിതലത്തിൽ വിലയിരുത്തിയശേഷമേ അന്തിമമാക്കൂ.

നിർമ്മാണം രണ്ട് ഘട്ടം

രണ്ട് ഘട്ടങ്ങളിലായാണ് നിർമ്മാണം.ആദ്യ ഘട്ടത്തിൽ 200 മീറ്റർ വീതിയിലാണ് ഹാർബർ നിർമ്മിക്കുക.ഇതിൽ 100 മീറ്റർ ചെറുവള്ളങ്ങൾക്കും ബാക്കി 100 മീറ്റർ മറ്റ് വള്ളങ്ങൾക്കുമാണ്.

ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾക്ക് കൂടി ഹാർബറിലെത്തിക്കാൻ തക്ക നിർമ്മാണമാണ് രണ്ടാം ഘട്ടത്തിൽ നടക്കുന്നത്

പുലിമുട്ടുകൾ തമ്മിൽ 800 മീറ്റർ വീതിയുണ്ടാകും.300 മീറ്റർ നീളം കടലിലേക്ക് ഇറങ്ങിയാണ് നിർമ്മാണം

പദ്ധതിത്തുക - 343 കോടി

സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റ് പ്രഖ്യാപനത്തിലെ തുക ഉപയോഗിച്ചാണ് ആദ്യ ഘട്ട നിർമ്മാണം ആരംഭിക്കുന്നത്.ഒക്ടോബറിൽ നിർമ്മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

കെ.ആൻസലൻ എം.എൽ.എ.