charupara

വിതുര: സ്കൂൾ വാഹനങ്ങൾ ഉൾപ്പടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ചായം-ചാരുപാറ റോഡിൽ അപകടം പതിവാകുന്നു. വെള്ളനാട് ചെറ്റച്ചൽ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡരികിൽ ഇറക്കിയിരിക്കുന്ന മെറ്റൽകൂനകളാണ് അപകടം വിതയ്ക്കുന്നത്. വിതുര, തൊളിക്കോട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഇവിടെ റോഡിന്റെ വശങ്ങൾ നന്നാക്കുന്നതിനായി ഒരുമാസം മുൻപ് മെറ്റൽ ഇറക്കിയിരുന്നു. നിർമ്മാണപ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല.

മഴ കാരണം നിർമ്മാണം വൈകുന്നതെന്നാണ് പറയുന്നത്. ഇവിടെ പ്രവർത്തിക്കുന്ന ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂളിന്റെ മുന്നിൽ മെറ്റൽ ഇറക്കിയിട്ടുണ്ട്. ഇവിടെ വാഹനങ്ങൾക്ക് സൈഡ് നൽകാൻ കഴിയാത്ത അവസ്ഥയായതിനാൽ അപകടങ്ങളും നടന്നിട്ടുണ്ട്. അപകടങ്ങൾ ചൂണ്ടിക്കാട്ടി സ്കൂൾ പ്രിൻസിപ്പൽ ദീപ സി. നായരും, മാനേജർ അഡ്വ.എൽ.ബീനയും ബന്ധപ്പെട്ടവർക്ക് പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല. പേരയത്തുപാറ റസിഡന്റ്സ് അസോസിയേഷനും പരാതി നൽകിയിരുന്നു.

അപകടം വിളിച്ചോതുന്നു

ടിപ്പർ ഉൾപ്പടെയുള്ള വാഹനങ്ങൾ സ്കൂൾ പരിസരത്തുകൂടി അമിതവേഗതയിലാണ് പായുന്നത്. കൂടാതെ ബൈക്ക് റേസിംഗ് സംഘങ്ങളും. കഞ്ചാവ് വില്പന സംഘങ്ങളും ബൈക്കുകളിൽ ഇതുവഴി അമിതവേഗതയിൽ പോകുന്നുണ്ട്.

പ്രധാന റോഡ്

തൊളിക്കോട്, വിതുര സ്കൂളുകളിലേക്കായി സ്കൂൾ വാഹനങ്ങളും കടന്നുപോകുന്ന പ്രധാന റോഡുകൂടിയാണിത്. പാലോട്, നന്ദിയോട്, മടത്തറ, കുളത്തൂപ്പുഴ, ആര്യനാട്, നെടുമങ്ങാട് മേഖലകളിലേക്ക് എളുപ്പത്തിൽ പോകുന്നതിനായി ആശ്രയിക്കുന്ന പ്രധാന റോഡുകൂടിയാണിത്.